Monday, May 20, 2024
spot_img

സ്കൂൾ ഉച്ചഭക്ഷണ പദ്ധതി : 3 ദിവസം കൊണ്ട് പരിശോധന നടത്തിയത് 7149 സ്‌കൂളുകളിൽ; പരിശോധന തുടരുമെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി

തിരുവനന്തപുരം: സ്കൂൾ ഉച്ചഭക്ഷണ പദ്ധതിയുമായി ബന്ധപ്പെട്ട പരിശോധന തുടരുന്നു. സംസ്ഥാനത്തെ ഉച്ചഭക്ഷണ പദ്ധതിയിലുൾപെട്ട 12,306 സ്കൂളുകളിൽ 7,149 സ്കൂളുകൾ അധികൃതർ നേരിട്ട് സന്ദർശിച്ച് പരിശോധന നടത്തി. മൂന്നു ദിവസം മുമ്പാണ് പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പുമന്ത്രി വി ശിവൻകുട്ടിയും ഭക്ഷ്യ സിവിൽ സപ്ലൈസ് മന്ത്രി ജി ആർ അനിലും പങ്കെടുത്ത യോഗത്തിൽ സ്കൂളുകളിൽ പരിശോധന നടത്താൻ തീരുമാനം ഉണ്ടായത്.

പരിശോധന നടത്തിയ 6,754 സ്കൂളുകളിൽ യാതൊരുവിധ പ്രശ്നങ്ങളും കണ്ടെത്തിയില്ല. ചെറിയ അപാകതകൾ കണ്ടെത്തിയ 395 സ്കൂളുകൾക്ക് അവ എത്രയും പെട്ടെന്ന് പരിഹരിക്കാനുള്ള നിർദ്ദേശം നൽകി.

പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടിയും ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി ജി ആർ അനിലും സ്കൂളുകളിലെത്തി കുട്ടികളോടൊത്ത് ഉച്ച ഭക്ഷണം കഴിച്ചു. പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ,പൊതു വിദ്യാഭ്യാസ അഡീഷണൽ ഡയറക്ടർമാർ, ഉച്ചഭക്ഷണ വിഭാഗത്തിലെ സോണൽ കോഡിനേറ്റർമാർ, സൂപ്രണ്ടുമാർ, ക്ലർക്കുമാർ,വിദ്യാഭ്യാസ ഉപ ഡയറക്ടർമാർ,ജില്ലാ- ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർമാർ,നൂൺ ഫീഡിങ് സൂപ്പർവൈസർമാർ, ന്യൂൺ മീൽ ഓഫീസർമാർ എന്നിവർ വിവിധ വിഭാഗങ്ങളിലായി സ്കൂളുകൾ സന്ദർശിക്കുകയും ഉച്ചഭക്ഷണ പദ്ധതി നടത്തിപ്പ് സംബന്ധിച്ച് പൊതു വിദ്യാഭ്യാസ ഡയറക്ടറേറ്റിൽ നിന്നും സ്കൂളുകൾക്ക് നൽകിയിരിക്കുന്ന മാർഗ്ഗ നിർദ്ദേശങ്ങൾ കൃത്യമായി പാലിക്കുന്നുണ്ടോ എന്ന് പരിശോധിക്കുകയും ചെയ്തു.

പാചക തൊഴിലാളികൾക്ക് ആരോഗ്യ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ലഭ്യമാകാത്തിടത്ത് അത് എത്രയും പെട്ടെന്ന് ലഭ്യമാക്കാനുള്ള നടപടികൾ സ്വീകരിക്കണം. സ്കൂളുകളിൽ ഗുണനിലവാരമുള്ള അടുക്കള, സ്റ്റോർ മുറി, മാലിന്യനിർമാർജന സംവിധാനം എന്നിവ ഉറപ്പു വരുത്തണം.

പാചക തൊഴിലാളികൾക്ക് ഹെഡ്‌ക്യാപ്,എപ്രൺ,ഗ്ലൗസ് എന്നിവ ഉറപ്പാക്കണം. അടുക്കളയ്ക്ക് മതിയായ സ്ഥലസൗകര്യം ഉണ്ടാകണം.

സ്കൂളുകളിലെ പരിശോധന തുടരുമെന്ന് പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി അറിയിച്ചു. സ്കൂളുകളിലെ കുടിവെള്ള പരിശോധനയ്ക്കായുള്ള നടപടികൾ പുരോഗമിക്കുകയാണെന്നും മന്ത്രി അറിയിച്ചു.

Related Articles

Latest Articles