ഏലത്തൂരില്‍ ട്രെയിനിനുളളില്‍ തീവയ്ക്കാനുളള ശ്രമവും കണ്ണൂരില്‍ ട്രെയിന്‍ തീവച്ചതിന്റെയും ഞെട്ടലിൽ നിന്നും കേരളം ഇതുവരെയും മുക്തമായിട്ടില്ല. അതിനുമുന്പാണു വീണ്ടും ട്രെയിനിൽ തീ വയ്ക്കാനുള്ള നീക്കം നടന്നിരിക്കുന്നത്. ഇത്തവണ കണ്ണൂര്‍-എറണാകുളം ഇന്റര്‍സിറ്റി എക്‌സ്പ്രസില്‍ തീ വയ്ക്കാനാണ് ശ്രമം നടന്നിരിക്കുന്നത്. എന്നാൽ മഹാരാഷ്ട്ര സ്വദേശി ഇരുപതുകാരനായ അക്രമിയെ സഹയാത്രികര്‍ പിടികൂടി. ട്രെയിനിലെ പുകവലി പാടില്ല എന്ന ബോര്‍ഡ് വലിച്ചുകീറി കത്തിക്കാനായിരുന്നു അക്രമി ശ്രമിച്ചത്. ഇപ്പോൾ ഇതിൽ പ്രതികരിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് എഴുത്തുകാരിയും അധ്യാപികയുമായ അഞ്ചു പാർവതി പ്രഭീഷ്. ഇതിപ്പോൾ കേരളത്തിൽ ഒരു സ്ഥിരം പരിപാടിയായി മാറിയിരിക്കുകയാണെന്നാണ് അഞ്ചു പാർവതി പറയുന്നത്. ഇതിന് പിന്നിലുള്ള നിജസ്ഥിതി കണ്ടു പിടിക്കാൻ ശ്രമിക്കണമെന്നും കാരണം എന്തോ ഒരു വലിയ വിപത്ത് ഇവിടെ സംഭവിക്കുവാൻ പോകുന്നു. ട്രെയിൻ പോലൊരു പൊതുഗതാഗതസംവിധാനത്തെ ലക്ഷ്യം വയ്ക്കുന്നവർ, അവർ ആരായാലും ഇവിടെ വിതയ്ക്കാൻ ശ്രമിക്കുന്നത് ആയിരങ്ങളുടെ ജീവൻ എടുക്കുന്ന മനുഷ്യനിർമ്മിത ദുരന്തത്തിനാണ് എന്നാണ് അദ്ധ്യാപിക പറയുന്നത്. ഫേസ്ബുക്കിലൂടെയാണ് അഞ്ചു പാർവതി ചില നിർദേശങ്ങൾ നൽകുന്നത്.
ഇതിപ്പോൾ സ്ഥിരം കലാപരിപാടി ആയി മാറിയിട്ടുണ്ടല്ലോ എന്ന് പറഞ്ഞുകൊണ്ടാണ് അഞ്ചു പാർവതി തന്റെ ഫേസ്ബുക് പോസ്റ്റ് ആരംഭിക്കുന്നത്. ഏലത്തൂർ,കണ്ണൂർ, ഇപ്പോൾ കോഴിക്കോട്. ഇവർക്കൊക്കെ എന്താണ് കേരളത്തിലെത്തുമ്പോൾ മാത്രം ട്രെയിനുകൾ കത്തിക്കാൻ തോന്നുന്നത് എന്നും അദ്ധ്യാപിക ചോദിക്കുന്നു. കത്തിക്കാൻ ശ്രമിച്ച് പിടിയിൽ ആകുന്നതെല്ലാം അന്യസംസ്ഥാനക്കാരാണ്. പിടിയിലാകുമ്പോൾ പറയുന്നതാകട്ടെ ഒരു ലോജിക്കും ഇല്ലാത്ത കാര്യങ്ങളും. ഷാരൂഖ് സെയ്‌ഫി എന്ന ഒരു പേരിൽ മാത്രം പിടിച്ചു തൂങ്ങി നിൽക്കേണ്ട കാര്യം അല്ലിത്. സംഗതി അതീവ ഗൗരവതരമാണ്. തൽക്കാലം എല്ലാവരും രാഷ്ട്രീയ വൈരുധ്യങ്ങളും മാറ്റി വച്ച് ഇതിന് പിന്നിലുള്ള നിജസ്ഥിതി കണ്ടു പിടിക്കാൻ ശ്രമിക്കുക എന്ന നിർദേശവും അദ്ധ്യാപിക മുന്നോട്ട് വയ്ക്കുന്നു. ശരിക്കും നിലവിൽ ഇന്ത്യൻ റെയിൽവേയ്ക്ക് യാത്രക്കാരന്റെ ജീവന് എന്ത് സുരക്ഷ ആണ് കേരളത്തിൽ തരുവാൻ ഉള്ളത്? കാരണം ഏലത്തൂരിൽ ഓടുന്ന ട്രെയിനിൽ തീ വയ്ച്ച് മൂന്ന് നിരപരാധികളുടെ ജീവൻ നഷ്ടമായിയതിന്റെ രണ്ട് മാസത്തിനുള്ളിലാണ് വീണ്ടും രണ്ട് കത്തിക്കൽ ശ്രമങ്ങൾ നടന്നിരിക്കുന്നത്. രാഷ്ട്രീയം വച്ച് വേണമെങ്കിൽ കേരള സർക്കാരിനെയും സംസ്ഥാന ഇന്റലിജൻസിനെയും നമുക്ക് പഴിക്കാം. പക്ഷേ അപ്പോഴും സ്വന്തം മനസാക്ഷിയിൽ ഉയർന്നു വരുന്ന ഒരു ചോദ്യമുണ്ട്. അപ്പോൾ ഏലത്തൂർ കേസ് കൈകാര്യം ചെയ്യുന്ന NIA എന്താ മാങ്ങ പറിക്കുകയാണോ? NIA എന്ന് പറയുന്ന ഏജൻസി ശരിക്കും പൗരന്മാരുടെ ജീവന് ഒരു വിലയും കൽപ്പിക്കുന്നില്ലേ? എന്നും അദ്ധ്യാപിക ചോദിക്കുന്നു.
കോഴിക്കോട് ട്രെയിൻ കത്തിക്കാൻ ശ്രമിച്ചവൻ യാചകൻ! ബംഗാൾ സ്വദേശി പ്രസൂൺ ജിത്ത് സിഗ്ദർ. മലയാളികളുടെ അവഗണയിൽ മനം നൊന്തപ്പോൾ ട്രെയിൻ കത്തിക്കാൻ തോന്നി. വിശന്നു വലഞ്ഞവന് പക്ഷേ ട്രെയിൻ കത്തിക്കാൻ ഇന്ധനം വാങ്ങാൻ കാശുണ്ട്. നിലവിൽ പോലീസ് പറയുന്നത് അവൻ മാനസിക രോഗി എന്നാണ്. അതേസമയം, ഇപ്പോൾ പിടിയിലായവൻ മഹാരാഷ്ട്രക്കാരൻ. പേര് വെളിയിൽ വന്നിട്ടില്ല. ഷാരൂഖ് സെയ്‌ഫി രക്ഷപ്പെട്ടിട്ട് പിന്നീട് പിടിയിൽ ആയതും മഹാരാഷ്ട്രയിൽ വച്ച്. പാളങ്ങൾ പോലെ സമാന്തരമായി നീളുകയാണ് ദുരൂഹതകൾ. ഒരിക്കലും ചുരുൾ അഴിയാത്ത ദുരൂഹതകൾ എന്ന് പറഞ്ഞുകൊണ്ടാണ് അഞ്ചു പാർവതി തന്റെ ഫേസ്ബുക് പോസ്റ്റ് അവസാനിപ്പിക്കുന്നത്. നിരവധിപേരാണ് പോസ്റ്റിനെ അനുകൂലിച്ചും പ്രതികൂലിച്ചും കൊണ്ട് ഇപ്പോൾ രംഗത്തെത്തുന്നത്. നോർത്ത് ഇന്ത്യയിൽ ഈ വക തരവഴിത്തരം കാണിച്ചു കഴിഞ്ഞാൽ ഒന്നില്ലെങ്കിൽ വെടിയുണ്ട തിന്നണം. അല്ലെങ്കിൽ കൈ പൊങ്ങാൻ ആവാത്ത വിധം തല്ലും കിട്ടും. എന്നാൽ ഇവിടെ വന്ന് എന്ത് തന്തയില്ലാത്തരം കാണിച്ചാലും വയറു നിറയെ ഫുഡും, അവന് മനുഷ്യാവകാശം പറയാൻ കേരളത്തിൽ ആളുകളുണ്ട് എന്നാണ് അതിലൊരു കമന്റ്.