എലത്തൂർ ട്രെയിൻ ആക്രമണ കേസിലെ പ്രതി ഷാരൂഖ് സെ്ഫിയ്‌ക്ക് ഭീകരവാദ സംഘടനകൾക്ക് വേരോട്ടമുള്ള രാജ്യങ്ങളുമായി ബന്ധമെന്ന് എൻഐഎയുടെ കണ്ടെത്തൽ. പാകിസ്താൻ, അഫ്ഗാനിസ്ഥാൻ, ബംഗ്ലാദേശ് എന്നിവിടങ്ങളിൽ ഉളളവരുമായി ഇയാൾ ആശയവിനിമയം നടത്തിയിരുന്നതായാണ് എൻഐഎ കണ്ടെത്തിയിരിക്കുന്നത്. ഷാരൂഖിൽ നിന്ന് പിടിച്ചെടുത്ത ഇന്റർനെറ്റ് പ്രോട്ടോകോൾ ഡീറ്റെയിൽസ് റെക്കോർഡ് പരിശോധിച്ചപ്പോഴാണ് സുപ്രധാന വിവരം എൻഐഎ കണ്ടെത്തിയത്. ഇതോടെ എലത്തൂരിൽ ഉണ്ടായത് ഭീകരാക്രമണമാണെന്ന് കൂടുതൽ സ്ഥിരീകരിക്കപ്പെടുകയാണ്.
പാകിസ്താൻ, അഫ്ഗാനിസ്ഥാൻ, ബംഗ്ലാദേശ് എന്നിവിടങ്ങളിലെ ഐപി അഡ്രസുകളിൽ ഷാരൂഖ് സെയ്ഫി, നിരന്തര സമ്പർക്കം പുലർത്തിയതായി കണ്ടെത്തിയിട്ടുണ്ട്. വെർച്വൽ പ്രൈവറ്റ് നെറ്റ് വർക്കിലൂടെയായിരുന്നു ഷാരൂഖ് സെയ്ഫി പല സൈറ്റുകളും സെർച്ച് ചെയ്തിരുന്നതെന്നും കണ്ടെത്തിയിട്ടുണ്ട്. അതേസമയം, ഇതാണ് ഇപ്പോൾ സംശയങ്ങൾ വർദ്ധിപ്പിക്കുന്നത്. മലയാളി ഐഎസ് ഭീകരർ കേരളത്തിൽ ഭീകരാക്രമണങ്ങൾക്ക് പദ്ധതിയിട്ടെന്ന വിവരങ്ങൾ പുറത്ത് വരുമ്പോൾ, സമാനമായി ഏലത്തൂർ ട്രെയിൻ ഭീകരാക്രമണവും ഐഎസ് മൊഡ്യൂളുകൾ ആസൂത്രണം ചെയ്തതാണെന്ന സംശയമാണ് ബലപ്പെടുന്നത്. കൂടാതെ, മറ്റ് ചില ട്രെയിനുകളും ഷാരൂഖ് ലക്ഷ്യമിട്ടിരുന്നതായാണ് സൂചന. അതേസമയം, കേസിൽ എൻഐഎ അന്വേഷണം പുരോഗമിക്കുകയാണ്. കൂടാതെ, ഷാരൂഖ് സെയ്ഫിയുടെ ജുഡീഷ്യൽ കസ്റ്റഡി 180 ദിവസമായി നീട്ടിയിട്ടുണ്ട്.
അതേസമയം, കഴിഞ്ഞ ഏപ്രിൽ രണ്ടിന് രാത്രി ആലപ്പുഴ-കണ്ണൂർ എക്‌സിക്യുട്ടീവ് എക്‌സ്പ്രസ്, എലത്തൂർ സ്റ്റേഷൻ വിട്ടയുടനെയായിരുന്നു, ഷാരൂഖ് സെയ്ഫി ഡി വൺ കമ്പാർട്ട്‌മെന്റിലെത്തി യാത്രക്കാർക്ക് നേരെ പെട്രോളൊഴിച്ച് തീകൊളുത്തിയത്. മൂന്ന് പേരെ ട്രാക്കിൽ മരിച്ച നിലയിലും കണ്ടെത്തിയിരുന്നു. എന്നാൽ ഇതേ ദിവസം ഷാരൂഖ് സെയ്ഫി ചെന്നൈയിലേക്ക് ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്തതും ദുരൂഹത വർദ്ധിപ്പിക്കുകയാണ്. അതേസമയം, മലയാളി ഐഎസ് ഭീകരർ സംസ്ഥാനത്ത് ഭീകരാക്രമണങ്ങൾക്ക് പദ്ധതിയിട്ടെന്ന വിവരം പുറത്തുവന്നിരുന്നു. ഇതേ ഐഎസ് മൊഡ്യൂളുകളാണ് എലത്തൂർ ട്രെയിൻ ഭീകരാക്രമണത്തിന് പിന്നിലെന്ന സംശയമാണ് ഇപ്പോൾ ബലപ്പെടുന്നത്.