മലപ്പുറം: വീട്ടിൽ വിൽപ്പനക്കായി സൂക്ഷിച്ച 20.5 കിലോഗ്രാം കഞ്ചാവുമായി മൂന്നുപേർ അറസ്റ്റിൽ. മലപ്പുറം ഈസ്റ്റ് കോഡൂർ സ്വദേശി പാലോളി ഇബ്രാഹിം (49), മലപ്പുറം കുണ്ടുവായ പള്ളിയാളി സ്വദേശി അണ്ണംക്കോട്ടിൽ വീട്ടിൽ ശ്രീയേഷ് (36), മലപ്പുറം താമരക്കുഴി സ്വദേശി സിയോൺ വില്ല വീട്ടിൽ ബ്രിജേഷ് ആന്റണി ഡിക്രൂസ് (41) എന്നിവരാണ് അറസ്റ്റിലായത്. ചെമ്മങ്കടവ് താമരക്കുഴിയിലാണ് സംഭവം.
ആന്ധ്രപ്രദേശിൽ നിന്ന് ട്രെയിൻ മാർഗം എത്തിച്ച കഞ്ചാവ് ചെറുകിട കച്ചവടക്കാർക്ക് നൽകാൻ ചെറു പാക്കറ്റുകളിലാക്കി വിൽപ്പന നടത്താൻ ഒരുങ്ങുന്നതിനിടെയാണ് പ്രതികൾ പിടിയിലായത്. ഒന്നാം പ്രതി പാലോളി ഇബ്രാഹിം വധശ്രമം, ലഹരിക്കടത്ത്, അടിപിടി തുടങ്ങിയ പതിനഞ്ചോളം കേസിലെ പ്രതിയാണ്.
അന്വേഷണസംഘത്തിൽ മലപ്പുറം ഡിവൈ.എസ്.പി പി. അബ്ദുൽ ബഷീർ, പോലീസ് ഇൻസ്പെക്ടർ ജോബി തോമസ്, സബ് ഇൻസ്പെക്ടർ ജിഷിൽ, എ.എസ്.ഐമാരായ സന്തോഷ്, തുളസി, സി.പി.ഒ അനീഷ് ബാബു, ദ്വിദീഷ്, ജെയ്സൽ, ജില്ല ആന്റി നാർകോട്ടിക് ടീം അംഗങ്ങളായ ഐ.കെ. ദിനേഷ്, പി. സലീം, ആർ. ഷഹേഷ്, കെ.കെ. ജസീർ എന്നിവരുണ്ടായിരുന്നു. അറസ്റ്റിലായ പ്രതികളെ കോടതിയിൽ ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്തു.