സന്‍ഫ്രാന്‍സിസ്കോ: മസ്കിന്റെ നയങ്ങൾക്കെതിരെ ജീവനക്കാർ രംഗത്ത്.ട്വിറ്ററിന്റെ ഭാഗമാകാൻ പോകുന്നവരോട് ചില മുന്നറിയിപ്പുകൾ ജീവനക്കാർ നൽകുന്നു.മസ്കിന്റെ ട്വിറ്ററിൽ നിന്ന് മാറി നിൽക്കണം എന്ന ഉപദേശവും പുതിയതായി വരാൻ ഒരുങ്ങുന്നവർക്ക് ജീവനക്കാർ നൽകുന്നുണ്ട്. പുതിയ മേധാവിയുടെ കീഴിൽ ദുരിതാവസ്ഥയാണ് എല്ലാവർക്കും നേരിടേണ്ടി വരുന്നത്. നേരത്തെ വർക്ക് പ്രഷറും പിരിച്ചുവിടലും കാരണം ജീവനക്കാർ ബുദ്ധിമുട്ടിലാണെന്ന റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു.
ഇതിനിടയ്ക്ക് എലോൺ മസ്കിന്റെ കൈയ്യിൽ ട്വിറ്റർ സുരക്ഷിതമല്ലെന്ന് ചൂണ്ടിക്കാട്ടി ട്വിറ്ററിന്റെ മുൻ ട്രസ്റ്റ് ആൻഡ് സേഫ്റ്റി മേധാവി യോയൽ റോത്ത് രംഗത്തെത്തിയിരുന്നു. കമ്പനിയിൽ നിന്ന് രാജിവെച്ചതിന് ശേഷമുള്ള റോത്തിന്റെ ആദ്യ അഭിമുഖത്തിലാണ് ഈ വെളിപ്പെടുത്തൽ. കമ്പനിക്ക് സുരക്ഷാ ജോലികൾ ചെയ്യാൻ വേണ്ടത്ര സ്റ്റാഫുകൾ ഇല്ല.ചില നടപടികളിലൂടെ ട്വിറ്ററിന്റെ സുരക്ഷ മെച്ചപ്പെട്ടുവെന്ന് മസ്‌ക് കമ്പനി ഏറ്റെടുത്തതിന് ശേഷം റോത്ത് ട്വീറ്റ് ചെയ്തിരുന്നു. റോത്തിന്റെ രാജി പരസ്യദാതാക്കളെ കൂടുതൽ വലച്ചിട്ടുണ്ടെന്നാണ് സൂചന. മസ്‌ക് പകുതി ജീവനക്കാരെ പിരിച്ചുവിട്ടതിന് ശേഷം പരസ്യദാതാക്കളിൽ പലരും ട്വിറ്ററിൽ നിന്ന് പിന്മാറി.
ട്വിറ്ററിലെ പുതിയ തൊഴിൽ സംസ്കാരം സ്വീകരിക്കാൻ സന്നദ്ധരല്ലെന്ന് അറിയിച്ച് നൂറുകണക്കിന് ജീവനക്കാർ കഴിഞ്ഞ ദിവസമാണ് കമ്പനിയ്ക്ക് രാജിക്കത്ത് നല്കിയത്. ഇതോടെ ട്വിറ്ററിന്റെ പ്രവർത്തനം പ്രതിസന്ധിയിലായിരിക്കുകയാണെന്ന് റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു. ട്വിറ്ററിനെ ലാഭത്തിൽ ആക്കാൻ വേണ്ടി സമയപരിധി പോലുമില്ലാതെ ജോലി ചെയ്യാൻ തയ്യാറുള്ളവർ മാത്രം കമ്പനിയിൽ മതി എന്ന നിലപാടാണ് മസ്ക് സ്വീകരിച്ചത്. ആകെ 7500 ജീവനക്കാരുള്ള കമ്പനിയിൽ 2900 പേരോളമാണ് ഇനിയുള്ളത്. 3700 പേരെ മസ്ക് നേരത്തെ പിരിച്ചുവിട്ടിരുന്നു. നേരത്തെ യാതൊരു മുന്നറിയിപ്പുമില്ലാതെ 4400 ഓളം കരാർ ജീവനക്കാരെ ട്വിറ്റർ പുറത്താക്കിയെന്ന് റിപ്പോർട്ട് വന്നിരുന്നു