ടെല്‍ അവീവ്: ഗാസയ്‌ക്കെതിരായ ഇസ്രായേൽ നടപടി മൂന്നുമാസം വരെ നീണ്ടേക്കുമെന്ന് ഇസ്രായേൽ പ്രതിരോധ മന്ത്രി യോവ് ഗാലന്റ്. ഹമാസിനെ ഇല്ലാതാക്കിയേ നടപടികള്‍ അവസാനിപ്പിക്കുള്ളൂ എന്നും അദ്ദേഹം അറിയിച്ചു. ഇസ്രായേൽ വ്യോമസേനയുടെ നടപടികള്‍ സംബന്ധിച്ച് വിലയിരുത്താന്‍ എത്തിയത്തിന് ശേഷമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
“പ്രതിരോധസേനയ്ക്ക് യുദ്ധ തന്ത്രങ്ങളില്‍ ഒരു നിയന്ത്രണവും ഉണ്ടായിരിക്കില്ല. ഗാസയില്‍ നമ്മുടെ അവസാനത്തെ തന്ത്രപരമായ പ്രവര്‍ത്തനം ആയിരിക്കണമിത്. ലളിതമായി പറഞ്ഞാല്‍ ഹമാസ് ഇനി ഉണ്ടായിരിക്കരുത്” എന്ന് ഇസ്രായേൽ പ്രതിരോധ മന്ത്രി പറഞ്ഞു. വ്യോമസേനയുടെ പ്രവര്‍ത്തനങ്ങളെ അഭിനന്ദിക്കുകയും അടുത്ത ഘട്ടം കര വഴിയുള്ള ആക്രമണമാണെന്ന് വ്യക്തമാക്കുകയും ചെയ്തു. ഇസ്രായേലിനെതിരെ ക്രൂരമായ ആക്രമണം നടത്തിയ ഹമാസുമായി യാതൊരു വെടിനിര്‍ത്തല്‍ കരാറിനും താല്‍പര്യമില്ലെന്ന് ഇസ്രായേൽ സൈന്യവും വ്യക്തമാക്കി.