കണ്ണൂര്‍ : ഇ പി ജയരാജന്റെ വൈദേകം റിസോര്‍ട്ട് വിവാദത്തിൽ അന്വേഷണം ശക്തിപ്പെടുത്താൻ വിജിലൻസിന്റെ നീക്കം.കേസുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ ഇനിയും വ്യക്തത വന്നിട്ടില്ല.അത്കൊണ്ട് തന്നെ വിദഗ്ധ സംഘത്തെയും രൂപീകരിക്കാനാണ് തീരുമാനം.ഇതിനായി അന്വേഷണ സംഘം വിജിലന്‍സ് ഡയറക്ടറുടെ അനുമതി തേടും.നിലവില്‍ പരാതിക്കാരനില്‍ നിന്നും ഫോണ്‍ വഴിയാണ് അന്വേഷണ സംഘം വിവരങ്ങള്‍ ശേഖരിച്ചിട്ടുള്ളത്. കേസെടുക്കേണ്ടി വന്നാല്‍ പരാതിക്കാരന്‍റെ വിശദമായ മൊഴി അന്വേഷണ സംഘം രേഖപ്പെടുത്തും. മുന്‍ മന്ത്രി ഇ പി ജയരാജന്‍റെ സ്വാധീനത്താല്‍ ആന്തൂര്‍ നഗരസഭാ ചെയര്‍പേഴ്സനും സെക്രട്ടറിയും മറ്റുദ്യോഗസ്ഥരും ചേര്‍ന്ന് റിസോര്‍ട്ടിനായി ഗൂഢാലോചന നടത്തിയെന്നും പരാതിയുണ്ട്.
റിസോര്‍ട്ട് നിര്‍മ്മാണത്തിന് ഒത്താശ ചെയ്ത ഉദ്യോഗസ്ഥര്‍ക്കെതിരെയും അന്വേഷണം നടത്തണമെന്നും പരാതിയില്‍ ആവശ്യമുണ്ട്. അതേ സമയം നികുതി സംബന്ധിച്ച കണക്കുകള്‍ തിങ്കളാഴ്ച ഹാജരാക്കാന്‍ റിസോര്‍ട്ട് അധികൃതരോട് ആദായ നികുതി വകുപ്പ് ടിഡിഎസ് വിഭാഗം ആവശ്യപ്പെട്ടിട്ടുണ്ട്. നേരത്തെ റിസോര്‍ട്ടില് നടത്തിയ പരിശോധനയില്‍ ഉദ്യോഗസ്ഥര്‍ കസ്റ്റഡിയിലെടുത്ത രേഖകളില്‍ വ്യക്തത വരുത്താനായാണ് ഈ നടപടി. റിസോര്‍ട്ടുമായി ബന്ധപ്പെട്ട് വിവാദങ്ങള്‍ തുടര്‍ക്കഥയായതോടെ ഇപി ജയരാജന്‍റെ ഭാര്യയുടേയും മകന്‍റേയും പേരിലുള്ള ഓഹരികള്‍ വിറ്റഴിക്കാന്‍ നീക്കം തുടങ്ങിയിരുന്നു.രണ്ടു പേരുടേയും പേരില്‍ 91 ലക്ഷം രൂപയുടെ ഓഹരിയാണ് റിസോര്‍ട്ടിലുള്ളത്.