കൊച്ചി: എറണാകുളം മഹാരാജാസ് കോളേജില്‍ അടച്ചു പൂട്ടിയ യൂണിയൻ ഓഫീസ് എസ് എഫ് ഐ ബലമായി തുറന്നതുമായി ബന്ധപ്പെട്ടുണ്ടായ സംഘര്‍ഷത്തില്‍ എസ്‌എഫ്‌ഐ, ഫ്രറ്റേണിറ്റി മൂവ്‌മെന്റ് പ്രവര്‍ത്തകര്‍ക്കെതിരെ പൊലീസ് കേസെടുത്തു.
എസ്‌എഫ്‌ഐ പ്രവര്‍ത്തകരായ നിഖില്‍, ജിതിന്‍, സുബിന്‍, ഫ്രറ്റേണിറ്റി പ്രവര്‍ത്തകരായ അര്‍ഹംഷാ, നബീല്‍, അഫ്‌നാസ് എന്നിവര്‍ക്കെതിരെയാണ് എറണാകുളം സെന്‍ട്രല്‍ പൊലീസ് കേസെടുത്തിരിക്കുന്നത്. എന്നാല്‍ കേസില്‍ അറസ്റ്റ് വിശദമായ അന്വേഷണത്തിന് ശേഷമേ ഉണ്ടാകു എന്ന് പൊലീസ് അറിയിച്ചു.
ഇരു സംഘടനകളെയും കൂടാതെ പ്രിന്‍സിപ്പാളും പൊലിസില്‍ പരാതി നല്‍കിയിരുന്നു. കോളേജ് യൂണിയന്റെ കാലാവധി അവസാനിച്ചതിനെ തുടര്‍ന്ന് വിദ്യാര്‍ഥി സംഘടനകളുടെ പരാതിയെ തുടര്‍ന്ന് പ്രിന്‍സിപ്പാള്‍ എല്ലാ വിദ്യാര്‍ഥി സംഘടനകളെയും വിളിച്ചു ചേര്‍ത്തതിനു ശേഷം യൂണിയൻ ഓഫീസ് അടച്ചു പൂട്ടുകയായിരുന്നു.
എന്നാല്‍ എസ്‌എഫ്‌ഐയുടെ നേതൃത്വത്തില്‍ ബുധനാഴ്ച ഓഫീസിന്റെ പൂട്ട് പൊളിച്ച് ബലമായി വീണ്ടും ഓഫീസിനുള്ളില്‍ കയറി ഇതിനെതിരെ ഫ്രറ്റേണിറ്റി മൂവ്‌മെന്റ് പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി എത്തുകയും തുടര്‍ന്ന് ഇരുവിഭാഗങ്ങളും തമ്മില്‍ സംഘര്‍ഷത്തില്‍ കലാശിക്കുകയുമായിരുന്നു.സംഘര്‍ഷത്തില്‍ വിദ്യാര്‍ഥികള്‍ക്ക് പരിക്കേറ്റിരുന്നു.