കാസർകോട്: എല്ലാദിവസവും കർണ്ണാടക അതിർത്തികടക്കുകയും തിരിച്ചുവരികയും ചെയ്യുന്ന ഒരു കാറിന്റെ ദുരൂഹയാത്ര ശ്രദ്ധയിൽപ്പെട്ട എക്സൈസ് പ്രതീക്ഷച്ചത് ലഹരിക്കടത്തായിരുന്നു. അന്വേഷണം നടത്തി കാർ പിടിന്തുടർന്ന് ചെന്ന എക്സൈസ് സംഘം കണ്ടത് വൻ സ്‌ഫോടക വസ്തു ശേഖരം. കാസർകോട് കെട്ടുംകല്ല സ്വദേശി മുസ്തഫയുടെ വീട്ടിലും വാഹനത്തിലും നടത്തിയ പരിശോധനയിലാണ് സ്‌ഫോടക വസ്തു ശേഖരം കണ്ടെത്തിയത്. 2750 ഡിറ്റണേറ്ററുകളും 13 ബോക്സ് ജെലാറ്റിൻ സ്റ്റിക്കുകളുമാണ് പിടിച്ചെടുത്തത്. കേരളത്തിൽ സമീപകാലത്ത് പിടികൂടിയിട്ടുള്ളതിൽ വച്ച് ഏറ്റവും വലിയ സ്‌ഫോടക വസ്‌തു വേട്ടയാണിത്. മുസ്തഫ ഇപ്പോൾ ആത്തൂർ പോലീസിന്റെ കസ്റ്റഡിയിലാണ്.
സംസ്ഥാന അതിർത്തി കടന്നുള്ള മുസ്തഫയുടെ വാഹനത്തിന്റെ ദുരൂഹയാത്രയാണ് ലഹരിക്കടത്താണെന്ന എക്‌സൈസിന്റെ സംശയത്തിന് കാരണം. മുസ്തഫയുടെ പേരിൽ ഏതാനും ലഹരിക്കേസ്സുകൾ നിലവിലുണ്ട്. എന്നാൽ സ്‌ഫോടക വസ്തുക്കൾ കണ്ടെത്തിയതിനെ തുടർന്ന് മുസ്തഫയെ പൊലീസിന് കൈമാറുകയായിരുന്നു. സമീപത്തെ ഒരു ക്വാറിക്കായി ഉടമയുടെ ആവശ്യപ്രകാരം കൊണ്ടുവന്നതാണ് സ്‌ഫോടക വസ്തുക്കളെന്നാണ് മുസ്തഫ നൽകുന്ന മൊഴിയെങ്കിലും അത് വിശ്വാസയോഗ്യമല്ലെന്നാണ് പോലീസിന്റെ അഭിപ്രായം. പോപ്പുലർ ഫ്രണ്ടിന്റെ നിരോധനത്തിന് ശേഷം സംസ്ഥാനത്ത് പ്രത്യേക സാഹചര്യമാണെന്ന് നേരത്തെ തന്നെ പോലീസിന്റെ വിലയിരുത്തലുണ്ട്. അതുകൊണ്ടുതന്നെ ഏതെങ്കിലും തരത്തിലുള്ള അട്ടിമറി പ്രവർത്തനങ്ങൾക്കാണോ സ്‌ഫോടക വസ്തുക്കൾ എത്തിച്ചതെന്ന് അന്വേഷിക്കുകയാണ് പോലീസ്.