തിരുവനന്തപുരം: ഇന്ത്യ തദ്ദേശീയമായി നിർമ്മിച്ച സൂപ്പർ സോണിക് യുദ്ധവിമാനം തേജസ്സിന്റെ പരീക്ഷണപ്പറക്കൽ ഇന്ന് തിരുവനന്തപുരത്ത്. ഉച്ചക്ക് 12.30 മുതൽ 03.00 മണിവരെയാണ് പരിശീലനപ്പറക്കൽ. തിരുവനന്തപുരം വ്യോമസേനാ വിമാനത്തവാളത്തിൽ നിന്നായിരിക്കും തേജസ് പറന്നുയരുക. കോയമ്പത്തൂരിൽ നിന്നാണ് തേജസ് വിമാനങ്ങൾ പരിശീനത്തിനായി എത്തിച്ചേരുക. സൂപ്പർ സോണിക് വിമാനങ്ങൾ ആദ്യമായാണ് നഗരത്തിലെത്തുന്നത്. ആകാശത്ത് വലിയ ശബ്‌ദ വിസ്ഫോടനങ്ങൾ പ്രതീക്ഷിക്കുന്നു. 45000 അടി ഉയരത്തിലാണ് പരിശീലനപ്പറക്കൽ നടക്കുക. ജനവാസ മേഖലകളിൽ ശബ്‌ദം പരമാവധി കുറച്ചായിരിക്കും വിമാനങ്ങൾ കടന്നു പോകുക.
ശ്രീലങ്കയിലും മാലിദ്വീപിലും ചൈന സാന്നിധ്യം വർധിപ്പിച്ചിരിക്കുന്ന സാഹചര്യത്തിൽ പരിശീലന പാറക്കലിന് വലിയ പ്രാധാന്യമുണ്ട്. ദക്ഷിണേന്ത്യയെ നിരീക്ഷിക്കാൻ ചൈന നിരന്തര ശ്രമം നടത്തുകയും ചെയ്യുന്നു. ശ്രീലങ്കയിലെ ഹമ്പൻതൊട്ട തുറമുഖത്ത് ചൈനയുടെ ചാരക്കപ്പൽ നേരത്തെ നങ്കൂരമിട്ടിരുന്നു. വിവരങ്ങൾ ചോർത്താനുള്ള ശ്രമം പരാജയപ്പെട്ടതോടെ മാലിദ്വീപിൽ റഡാർ സ്റ്റേഷൻ നിർമ്മിക്കാൻ പദ്ധതിയിടുകയാണ് ചൈന. ഈ സാഹചര്യത്തിലാണ് ദക്ഷിണേന്ത്യയിൽ തേജസ്സിന്റെ ഗർജ്ജനം.