കോട്ടയം: മലയാളത്തിലെ പരമോന്നത സാഹിത്യ പുരസ്ക്കാരമായ എഴുത്തച്ഛൻ പുരസ്കാരം സേതുവിന്. സാംസ്കാരികവകുപ്പ് മന്ത്രി വി.എൻ വാസവൻ കോട്ടയത്ത് വെച്ചാണ് പുരസ്കാരപ്രഖ്യാപനം നടത്തിയത്. മലയാളസാഹിത്യത്തിന് നല്‍കുന്ന സമഗ്രസംഭാവനകളെ മാനിച്ചുകൊണ്ട് വര്‍ഷം തോറും നല്‍കുന്ന പുരസ്‌കാരം അഞ്ച് ലക്ഷം രൂപയും പ്രശസ്തിപത്രവുംശില്പവുമടങ്ങുന്നതാണ്.
കേരളസാഹിത്യഅക്കാദമി പ്രസിഡന്റ് കെ സച്ചിദാനന്ദന്‍ ചെയര്‍മാനും പ്രൊഫസര്‍ എം കെ സാനു, വൈശാഖന്‍, കാലടി ശ്രീശങ്കരാചാര്യസര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ ഡോ എം വി നാരായണന്‍, സാംസ്‌കാരികവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി റാണി ജോര്‍ജ്ജ് ഐ എ എസ് എന്നിവരംഗങ്ങളുമായ വിധിനിര്‍ണ്ണയസമിതി 2022 ലെ എഴുത്തച്ഛന്‍പുരസ്‌കാരം നോവലിസ്റ്റും കഥാകൃത്തുമായ സേതുവിന് സമര്‍പ്പിക്കാന്‍ ഒരുമിച്ച് ശുപാർശ ചെയ്തത്.
മലയാളകഥയിലും നോവലിലും സ്വന്തമായ ഒരിടം കണ്ടെത്തിയ മുതിര്‍ന്ന എഴുത്തുകാരനാണ് സേതു. സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ ചെയര്‍മാന്‍, സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂര്‍ ബാങ്കിന്റെ ഡയറക്ടര്‍, നാഷണല്‍ ബുക്ക് ട്രസ്റ്റ് ഓഫ് ഇന്ത്യയുടെ ചെയര്‍മാന്‍ തുടങ്ങിയ വലിയ പദവികളില്‍ മഹത്തായ സംഭാവനകള്‍ നല്‍കിയ ശ്രേഷ്ഠവ്യക്തിത്വമാണ് അദ്ദേഹം.

