കൊച്ചി: വ്യാജ ജനന സർട്ടിഫിക്കറ്റ് കേസിൽ ശിശു ക്ഷേമ സമിതിക്ക് മുന്നിൽ ഹാജരായി കുഞ്ഞിൻ്റെ ‘അമ്മ. ഇപ്പോഴത്തെ സാഹചര്യമനുസരിച്ച് തൽക്കാലം കുഞ്ഞിനെ സംരക്ഷിക്കാനും ഏറ്റെടുക്കാനും തനിക്ക് കഴിയില്ലെന്ന് അമ്മ മൊഴി നൽകി. ഇപ്പോൾ കുഞ്ഞിനെ വളർത്താനുള്ള സാഹചര്യമില്ലാത്തതുകൊണ്ടാണ് തങ്ങൾക്ക് അറിയാവുന്ന ആളുകൾക്ക് കുഞ്ഞിനെ നൽകിയതെന്നും ‘അമ്മ പറഞ്ഞു. കുഞ്ഞിന്റെ അച്ഛനുമായി വിവാഹം കഴിച്ചിട്ടില്ലെന്നും, കുഞ്ഞിനെ ഏറ്റെടുക്കാൻ പറ്റാത്തൊരു അവസ്ഥയിലാണെന്നും അതിനാലാണ് കുഞ്ഞിനെ തൃപ്പൂണിത്തുറയിലെ ദമ്പതികൾക്ക് നൽകിയതെന്നും കുഞ്ഞിന്റെ ‘അമ്മ മൊഴി നൽകി. ആയതിനാൽ കുഞ്ഞ് തൽക്കാലം ശിശുക്ഷേമസമിതിയുടെ സംരക്ഷണയിൽ തുടരും.
കേസുമായി ബന്ധപ്പെട്ട് കുഞ്ഞിന്റെ അച്ഛൻ കഴിഞ്ഞ ദിവസം ശിശുക്ഷേമ സമിതിക്ക് മുന്നിൽ ഹാജരായിരുന്നു. പങ്കാളിയെ വിവാഹം കഴിച്ചിട്ടില്ലെന്നും ഇപ്പോഴത്തെ അവസ്ഥയിൽ കുഞ്ഞിനെ വളർത്താൻ പ്രയാസമുള്ളതുകൊണ്ടാണ് കുഞ്ഞിനെ ദമ്പതികൾക്ക് നൽകിയതെന്നുമാണ് കുഞ്ഞിന്റെ പിതാവ് മൊഴി നൽകിയത്.