ദില്ലി: രാജ്യതലസ്ഥാനത്തെ സ്കൂളുകളിൽ വീണ്ടും വ്യാജ ബോംബ് ഭീഷണി. ദില്ലി പോലീസ് കമ്മീഷണർക്കാണ് സന്ദേശം ലഭിച്ചത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥിയെ പോലീസ് കസ്റ്റഡിയിലെടുത്തു. തുടർന്ന് കുട്ടിക്ക് കൗൺസിലിംഗ് നൽകി വിട്ടയച്ചു. കഴിഞ്ഞ ദിവസങ്ങളിലും ദില്ലിയിലെ സ്കൂളുകളിലേത്ത് ബോംബ് ഭീഷണി സന്ദേശം എത്തിയിരുന്നു. വാർത്ത വൻ ആശങ്കക്ക് ഇടയാക്കിയിരുന്നു.
രാജ്യതലസ്ഥാന മേഖലയിലെ നൂറിലേറെ സ്കൂളുകൾക്കാണ് ഭീഷണി സന്ദേശം കിട്ടിയത്. പരിശോധനയിൽ ഒന്നും കണ്ടെത്തിയില്ലെന്നും വ്യാജ സന്ദേശം അയച്ചതാരെന്ന് അന്വേഷണം തുടങ്ങിയെന്നും ദില്ലി പോലീസ് അറിയിച്ചിരുന്നു. ആഭ്യന്തര മന്ത്രാലയത്തിന്റെ പരിശോധനയിൽ വ്യാജ സന്ദേശമെന്ന് തെളിഞ്ഞിരുന്നു. കഴിഞ്ഞ ദിവസം പുലർച്ചെ നാല് മണിയോടെയാണ് ദില്ലിയിൽ പരിഭ്രാന്തി പടർത്തി സ്വകാര്യ സ്കൂളുകളിൽ ബോംബ് വച്ചതായുള്ള ഇമെയിൽ സന്ദേശം എത്തുന്നത്. ദില്ലിയിലും അടുത്തുളള നോയിഡ, ഫരീദബാദ് എന്നിവിടങ്ങളിലെയും സ്കൂളുകളിലേക്കാണ് വ്യാജ സന്ദേശം എത്തിയത്. സ്കൂകളിൽ എത്തിയ വിദ്യാർത്ഥികളെ തിരികെ അയച്ചാണ് പോലീസെത്തി പരിശോധന നടത്തിയത്.