തിരുവനന്തപുരം : സമൂഹമാദ്ധ്യമങ്ങളിൽ കെ.കെ.രമയുടേതെന്ന പേരിൽ പ്രചരിച്ച കൈയുടെ എക്സ്റേ വ്യാജമാണെന്ന് ജനറൽ ആശുപത്രിയിലെ ഡോക്ടർ സ്ഥിരീകരിച്ചതായി കെ.കെ.രമയുടെ ഓഫിസ് അറിയിച്ചു. രമയുടെ കയ്യിലെ പരിക്ക് വ്യാജമാണെന്ന അവകാശവാദവുമായി എക്സ്റേ ദൃശ്യങ്ങൾ നേരത്തെ സമൂഹമാദ്ധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിച്ചിരുന്നു.
തുടർ പരിശോധനയ്ക്കായി ഇന്ന് ആശുപത്രിയിലെത്തിയപ്പോഴാണ് സമൂഹമാദ്ധ്യമങ്ങളിലൂടെ പ്രചരിച്ച ദൃശ്യങ്ങൾ കെ.കെ.രമ ഡോക്ടറെ കാണിച്ചത്.എന്നാൽ ഇതു രമയുടെ എക്സ്റേ അല്ലെന്നും പേര് അടക്കമുള്ള വിവരങ്ങൾ വ്യാജമായി കൂട്ടിച്ചേർത്തതാണെന്നും ഡോക്ടർ സ്ഥിരീകരിച്ചു. രമയുടെ ലിഗമെന്റിനു പരിക്കുണ്ട് . പരിക്കിന്റെ തീവ്രത എത്രത്തോളമുണ്ടെന്നറിയാൻ എംആർഐ സ്കാൻ നടത്തണമെന്ന് ഡോക്ടർ നിർദേശിച്ചിട്ടുണ്ട്. അതുവരെ പ്ലാസ്റ്റർ തുടരാനും നിർദേശിച്ചു. എംആർഐ സ്കാൻ റിപ്പോർട്ട് ലഭിച്ചതിനുശേഷമാകും തുടർചികിൽസ തീരുമാനിക്കുക .