തിരുവനന്തപുരം : സംസ്ഥാനത്ത് പുതിയ കോവിഡ് കേസുകകളുടെ എണ്ണത്തിൽ നേരിയ വർദ്ധനണ് രേഖപ്പെടുത്തിയിട്ടുണ്ടെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് വ്യക്തമാക്കി. ഈ പശ്ചാത്തലത്തിൽ ജില്ലകൾക്ക് ജാഗ്രതാനിർദേശം നൽകിയിട്ടുണ്ട്. ഐസിയു, വെന്റിലേറ്റർ സൗകര്യങ്ങൾ സജ്ജമാക്കാൻ ആശുപത്രികൾക്ക് നിർദേശം നൽകിയതായും മന്ത്രി അറിയിച്ചിട്ടുണ്ട്. ഇന്നലെ 172 കേസുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. തിരുവനന്തപുരം, എറണാകുളം ജില്ലകളിലാണ് കോവിഡ് കേസുകള്‍ കൂടുതലായി റിപ്പോർട്ട് ചെയ്തിട്ടുള്ളത്. സംസ്ഥാനത്ത് നിലവിൽ 1026 കോവിഡ് ആക്ടീവ് കേസുകളാണുള്ളത്. 111 പേരാണ് ആശുപത്രികളില്‍ ചികിത്സയിലുള്ളത്.
സംസ്ഥാനത്ത് കേസുകളുടെ എണ്ണത്തിൽ നേരിയ വർദ്ധനവ് രേഖപ്പെടുത്തിയിട്ടുണ്ടെങ്കിലും നിലവിൽ കോവിഡ് ക്ലസ്റ്ററുകള്‍ രൂപപ്പെട്ടിട്ടില്ല. കോവിഡ് രോഗികള്‍ വര്‍ദ്ധിക്കുന്നത് മുന്നില്‍ കണ്ട് ഐസിയു, വെന്റിലേറ്റര്‍ ആശുപത്രി സംവിധാനങ്ങള്‍ കൂടുതല്‍ മാറ്റിവയ്ക്കാനും മന്ത്രി നിര്‍ദേശം നല്‍കിയിട്ടുണ്ട്. പുതിയ വകഭേദവ്യാപനമുണ്ടായോ എന്നറിയാൻ ജിനോമിക് പരിശോധനകള്‍ വര്‍ധിപ്പിക്കും ആവശ്യമായ പരിശോധന കിറ്റുകളും മരുന്നുകളും സജ്ജമാക്കാന്‍ കെഎംഎസ്‌സിഎല്ലിന് നിര്‍ദേശം നല്‍കി.
അതെസമയം മെഡിക്കല്‍ കോളേജുകളില്‍ കോവിഡ് രോഗികളുടെ എണ്ണം കൂടിയിട്ടില്ല എന്നത് ആശ്വാസകരമാണ്.
കോവിഡ് പഴയ വകഭേദത്തെ ആപേക്ഷിച്ച് പുതിയ വകഭേദത്തിന് വ്യാപനശേഷി കൂടുതലാണ്. സ്വയം പ്രതിരോധമാണ് ഏറ്റവും പ്രധാനം. കോവിഡ് പ്രതിരോധത്തിനായി മറ്റ് രോഗമുള്ളവരും, പ്രായമായവരും, കുട്ടികളും, ഗര്‍ഭിണികളും പൊതുസ്ഥലങ്ങളില്‍ പോകുമ്പോള്‍ മാസ്‌ക് കൃത്യമായി ധരിക്കണം. ആശുപത്രികളില്‍ എത്തുന്നവരെല്ലാവരും നിര്‍ബന്ധമായും മാസ്‌ക് ധരിക്കണമെന്നും ആരോഗ്യമന്ത്രി നിർദേശിച്ചു.