കേരളം കണ്ട നവോത്ഥാന നായകരില്‍ പ്രഥമ ശ്രേണിയിലുള്ള ചട്ടമ്പിസ്വാമികളുടെ 166-ാം ജയന്തി ഇന്ന്.
ഋഷിയും ജ്ഞാനിയും ആത്മീയാചാര്യനുമായിരുന്ന ചട്ടമ്പി സ്വാമികളുടെ ജന്മദിനം ജീവകാരുണ്യദിനമായി സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്.പത്തൊമ്പതും ഇരുപതും നൂറ്റാണ്ടുകളിൽ കേരളത്തിലുണ്ടായ വിസ്മയകരമായ സാമൂഹിക പരിവർത്തനത്തിനും സാംസ്കാരിക നവോത്ഥാനത്തിനും ബീജാവാപം ചെയ്ത യുഗപുരുഷനായിരുന്നു വിദ്യാധിരാജ തീർത്ഥപാദ പരമഭട്ടാരക സ്വാമികൾ എന്ന സന്യാസ നാമത്തിന് ഉടമയായ ചട്ടമ്പി സ്വാമി തിരുവടികൾ.നവീന ശങ്കരന്‍ എന്നു മഹാകവി ഉള്ളൂര്‍ വിശേഷിപ്പിച്ച വിദ്യാധിരാജ തീര്‍ഥപാദരായ ചട്ടമ്പി സ്വാമികള്‍ സന്യാസവും ആത്മജ്ഞാനവും സാമൂഹിക പരിഷ്കരണത്തിനുള്ള ഉപകരണങ്ങളാക്കി.
കേരളത്തെ പുനരുത്ഥാനത്തിലേക്ക് നയിച്ച മഹാപ്രസ്ഥാനത്തിന്‍റെ ഗുരുവായ ചട്ടമ്പിസ്വാമികള്‍ ഉളളൂരേക്കാട് ഭവനത്തില്‍ വാസുദേവശര്‍മ്മയുടേയും നങ്ങാദേവിയുടെയും മകനായി തിരുവനന്തപുരത്തിനടുത്തുള്ള കൊല്ലൂരിലാണ് ജനിച്ചത്.കൊല്ലവര്‍ഷം 1029 ലെ ചിങ്ങമാസം 11ന് ഭരണി നക്ഷത്രത്തിലായിരുന്നു ചട്ടന്പി സ്വാമികളുടെ ജനനം.
ദാരിദ്യ്രം നിറഞ്ഞതായിരുന്നു അയ്യപ്പനെന്നും കുഞ്ഞനെന്നും നാട്ടുകാര്‍ വിളിച്ചിരുന്ന സ്വാമികളുടെ ബാല്യകാലം. വടിവീശ്വരം വേലുപിള്ള ആശാനും കൊല്ലൂര്‍ ക്ഷേത്രത്തിലെ സംസ്കൃതാധ്യാപകനുമായിരുന്നു സ്വാമികളുടെ ബാല്യത്തിലെ ഗുരുക്കന്മാര്‍.
തുടര്‍ന്ന് പേട്ടയില്‍ രാമന്‍പിള്ള ആശാന്‍റെ പള്ളിപ്പുരയില്‍ ഉപരിപഠനം. ഗുരു ലീഡറാക്കി. ഗുരുകുല വിദ്യാഭ്യാസ രീതിയില്‍ ലീഡറെന്നാല്‍ ചട്ടമ്പിയെന്നാണ് വിളിക്കുന്നത്.
. കൊല്ലൂർ മഠത്തിലെ പരിചാരകനായി അമ്മയോടൊപ്പം കഴിഞ്ഞിരുന്ന കുഞ്ഞൻ അവിടെ പഠിപ്പിക്കാൻ വന്നിരുന്ന ശാസ്ത്രികളുടെ ക്ലാസ്സുകൾ പുറത്ത് നിന്ന് കേട്ട് പഠിച്ചാണ് ബാല്യത്തിൽ വിദ്യാഭ്യാസം നേടിയത്.
പിന്നീട് പേട്ടയിൽ രാമൻപിള്ളയാശാന്‍റെ കളരിയിൽ ചേർന്ന് സംസ്‌കൃതം പഠിക്കാൻ അവസരം കിട്ടി. അവിടെ വെച്ചാണ് ‘ചട്ടമ്പി’ എന്ന പേര് ലഭിക്കുന്നത്. ക്ലാസ്സ് ലീഡറുടെ ചുമതലയുണ്ടായിരുന്നതിനാലാണ് ചട്ടമ്പി എന്ന നാമധേയത്തിൽ അറിയപ്പെട്ടു തുടങ്ങിയത്. പിന്നീട് ജീവിതാവസാനം വരെ സ്വാമി ആ പേര് വിനയത്തിന്‍റെ പര്യായമായി കൊണ്ടു നടന്നു. അവധൂതഗുരുവില്‍ നിന്നും മന്ത്രദീക്ഷ സ്വീകരിച്ച് സിദ്ധിവരുത്തിയ സ്വാമികള്‍ സ്വയം വിദ്യകള്‍ ആര്‍ജ്ജിക്കുന്നതോടൊപ്പം ഉത്തമരായ ജിജ്ഞാസുക്കളെ പ്രോത്സാഹിപ്പിക്കാനും പ്രയത്‌നിച്ചു.
28-ാമത്തെ വയസ്സില്‍ ആത്മജ്ഞാനത്തിനായിചട്ടന്പി സ്വാമികള്‍ ദേശാടനം ആരംഭിച്ചു. ഈയാത്രയില്‍ അണിയൂര്‍ ക്ഷേത്രത്തില്‍വച്ച് ശ്രീനാരായണ ഗുരുദേവനെ കാണുകയും ഒരുമിച്ച് മൂന്നുനാല് വര്‍ഷം അരുവിപ്പുറത്തു കഴിയുകയും ചെയ്‌തു.
എറണാകുളത്തുവച്ച് സ്വാമി വിവേകാനന്ദനെകാണുകയും അദ്ദേഹം ആവശ്യപ്പെട്ടതനുസരിച്ച്’ചിന്മുദ്ര’യുടെ സാരാംശം വിവരിച്ചു കൊടുക്കുകയും ചെയ്‌തു.
ബോധേശ്വരന്‍, നീലകണ്ഠ തീർത്ഥപാദ സ്വാമികൾ, വാഴൂർ തീർത്ഥപാദാശ്രമം, എഴുമറ്റൂർ പരമഭട്ടാരാശ്രമം എന്നീ ആശ്രമങ്ങളുടെ സ്ഥാപകൻ തീർത്ഥപാദ സ്വാമികൾ എന്നിവർ ചട്ടമ്പി സ്വാമികളുടെ സന്യാസ ശിഷ്യന്മാരാണ്. വേദാധികാര നിരൂപണം, അദ്വൈത ചിന്താപദ്ധതി, ആദിഭാഷ, ക്രിസ്തുമതച്ഛേദനം, അദ്വൈത ചിന്താപദ്ധതി, വേദാന്തസാരം തുടങ്ങിയ കൃതികൾ ചട്ടമ്പിസ്വാമികളുടേതാണ്.
സമൂഹത്തെ പുരോഗതിയിലേക്കും സമത്വത്തിലേക്കും നയിക്കാനുതകുന്ന നവീനാശയങ്ങളാണ് വചനങ്ങളിലൂടെയും കൃതികളിലൂടെയും സ്വാമി പ്രചരിപ്പിച്ചത്. കേരളോല്‍പ്പത്തി സംബന്ധിച്ച പരശുരാമകഥയെ തിരുത്തിക്കുറിച്ച പ്രാചീനമലയാളം, വേദാധികാരത്തിന്‍റെ കുത്തകാവകാശത്തെ പൊളിച്ചെഴുതിയ വേദാധികാര നിരൂപണം തുടങ്ങിയ കൃതികള്‍ സമൂഹത്തില്‍ ആശയനവീകരണത്തിന്‍റെ കൊടുങ്കാറ്റുകള്‍ ഉയര്‍ത്തിവിട്ടു.
ചിന്മുദ്രയെക്കുറിച്ച് സ്വാമി വിവേകാനന്ദനു പോലും സംശയനിവൃത്തി വരുത്തിയ ചട്ടന്പിസ്വാമികള്‍ പ്രകൃതിയോടിണങ്ങിയ ജീവിതത്തിന്‍റെ മാതൃകയും സമൂഹത്തിന് കാണിച്ചുകൊടുത്തു. സദ്ഗുരു,മഹാപ്രഭു, സര്‍വ്വജ്ഞന്‍, പരിപൂര്‍ണ കലാനിധി തുടങ്ങിയ വിശേഷണങ്ങള്‍ കൊണ്ടാണ് ചരമശ്ലോകത്തില്‍ ശ്രീനാരായണഗുരു ചട്ടമ്പിസ്വാമിയെ വിശേഷിപ്പിച്ചത്.
സന്ന്യാസജീവിതത്തിന്റെ സായാഹ്നത്തില്‍ ഗൃഹസ്ഥശിഷ്യനായ കുമ്പളത്തു ശങ്കുപ്പിള്ളയുടെ അതിഥിയായി പന്മനയില്‍ താമസിക്കവേ കൊല്ലവര്‍ഷം 1099 മേടം 23ന് ചട്ടന്പി സ്വാമികള്‍ സമാധിയായി. “സര്‍വജ്ഞനായ ഋഷി എന്നും ‘പരിപൂര്‍ണ കലാനിധി ‘ എന്നും ശ്രീ നാരായണഗുരു ചട്ടന്പി സ്വാമികളെ വിശേഷിപ്പിച്ചത് തീര്‍ത്തും അന്വര്‍ഥമാണ്.
“കേരളത്തില്‍ ഞാന്‍ ഒരു അസാധാരണ മനുഷ്യനെ കണ്ടു എന്നു സ്വാമി വിവേകാനന്ദനും ‘വിവേകാനന്ദന്‍ വായ് തുറന്നാല്‍ മണല്‍ത്തരിപോലും മധുരിക്കും ‘ എന്നു ചട്ടന്പിസ്വാമികളും പറഞ്ഞിട്ടുണ്ട്.
ചട്ടമ്പിസ്വാമിയുടെ 166ാം ജയന്തി ആഘോഷങ്ങളുടെ ഭാഗമായി ഇന്ന് ചവറ പന്മന ആശ്രമത്തിലെ ചട്ടമ്പി സ്വാമി സമാധിയിൽ അനുസ്മരണ സമ്മേളനവും പ്രത്യേക പൂജകളുമുണ്ടാകും.ചട്ടമ്പിസ്വാമി ജയന്തി ആഘോഷത്തിന്‍റെ ഭാഗമായി എൻഎസ്എസ് താലൂക്ക് യൂണിയന്‍റെ നേതൃത്വത്തിലുള്ള ശോഭായാത്ര ഇന്നു നടക്കും.
3 വർഷത്തിൽ ഒരിക്കൽ നടക്കുന്ന ശോഭായാത്ര വൈകീട്ട് 3ന് കൊല്ലം ആശ്രാമം മൈതാനത്തു നിന്നു പുറപ്പെടും. താലൂക്ക് യൂണിയനിലെ 143 കരയോഗങ്ങൾ, പോഷക സംഘടനകൾ, സ്ഥാപനങ്ങൾ എന്നിവയുടെ നേതൃത്വത്തിലാണ് ശോഭായാത്ര സംഘടിപ്പിക്കുന്നത്. നിശ്ചല ദൃശ്യങ്ങൾ, വാദ്യമേളങ്ങൾ, തെയ്യം തുടങ്ങിയവയുണ്ടാകും.