കൊച്ചി: കൊവിഡ് വ്യാപന പശ്ചാത്തലത്തിൽ തിയേറ്ററുകൾ അടച്ചിടുന്നതിനെതിരെ ഫിയോക് സമർപ്പിച്ച ഹർജിയിൽ ഹൈക്കോടതി സ്റ്റേ അനുവദിച്ചില്ല. തിയേറ്ററുകൾക്ക് മാത്രം നിയന്ത്രണം ഏർപ്പെടുത്തിയത് നീതീകരിക്കാനാകുമോയെന്ന് ഹൈക്കോടതി ചോദിച്ചു. ഇപ്പോഴത്തെ സാഹചര്യം തിയറ്ററുടമകൾ മനസ്സിലാക്കണമെന്ന് ആവശ്യപ്പെട്ട കോടതി, ഹർജിയിൽ സംസ്ഥാന സർക്കാരിന്റെ മറുപടി തേടി.
മാളുകള്‍ക്കും വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ക്കും ഇളവുകള്‍ നല്‍കിയിട്ടും തിയേറ്ററുകള്‍ അടച്ചിടാന്‍ നിര്‍ദേശിക്കുന്നത് വിവേചനപരമെന്നാണ് ഹര്‍ജിക്കാര്‍ പറയുന്നത്. 50 ശതമാനം ശതമാനം സീറ്റുകളില്‍ പ്രവേശനം നല്‍കി തിയേറ്ററുകള്‍ പ്രവര്‍ത്തിക്കാന്‍ അനുവദിക്കണമെന്നാണ് ആവശ്യം. തിയേറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക് ആണ് ഹൈക്കോടതിയെ സമീപിച്ചത്.
തിങ്കളാഴ്ച തിരുവനന്തപുരത്തെ നിയന്ത്രണങ്ങള്‍ സംബന്ധിച്ച വാര്‍ത്തകള്‍ വന്നപ്പോള്‍ തന്നെ ഫിയോക് ഇതിനെതിരെ രംഗത്ത് വന്നിരുന്നു. ജില്ലയിലെ തിയേറ്ററില്‍ ഒരു ദിവസം വരുന്ന ആളുകളുടെ ഇരട്ടി ഒരു മണിക്കൂര്‍ കൊണ്ട് ബാറുകളിലും മാളുകളിലും എത്തുന്നുണ്ടെന്ന് ഫിയോക് പ്രസിഡണ്ട് വിജയകുമാര്‍ പറഞ്ഞു.