Thursday, January 8, 2026

ഐഎസ്ഐയ്ക്ക് വേണ്ടി സുരക്ഷാ വിവരങ്ങൾ ചോർത്തി നൽകി !! പഞ്ചാബിൽ പതിനഞ്ചുകാരൻ അറസ്റ്റിൽ; അതിർത്തി ജില്ലകളിലെ കുട്ടികളുടെ ഓൺലൈൻ ഇടപെടലുകൾ പരിശോധിക്കാൻ അന്വേഷണ സംഘം

പഠാൻകോട്ട് : ഇന്ത്യയുടെ സുരക്ഷാ വിവരങ്ങൾ ചോർത്താൻ പാകിസ്ഥാൻ ചാരസംഘടനയായ ഐഎസ്ഐ കൗമാരക്കാരെ ലക്ഷ്യമിടുന്നതായി ഞെട്ടിക്കുന്ന റിപ്പോർട്ട്. ചാരവൃത്തി ആരോപിച്ച് പഞ്ചാബിലെ പഠാൻകോട്ടിൽ നിന്ന് 15 വയസ്സുകാരനെ പോലീസ് കസ്റ്റഡിയിലെടുത്തു. ജമ്മുവിലെ സാംബ സ്വദേശിയായ കുട്ടിയാണ് പിടിയിലായത്. ഒരു വർഷത്തോളമായി പാക് ഹാൻഡ്‌ലർമാരുമായി ഇയാൾ സമ്പർക്കം പുലർത്തിയിരുന്നതായും മൊബൈൽ ഫോൺ വഴി തന്ത്രപ്രധാനമായ വിവരങ്ങൾ പങ്കുവെച്ചിരുന്നതായും പോലീസ് സ്ഥിരീകരിച്ചു.

സാങ്കേതിക വിശകലനത്തിലൂടെയും നിരീക്ഷണത്തിലൂടെയുമാണ് കുട്ടി പാകിസ്ഥാനിലെ ചാരസംഘടനയുമായി ആശയവിനിമയം നടത്തുന്നതായി കണ്ടെത്തിയത്. രാജ്യസുരക്ഷയെ ബാധിക്കുന്ന അതീവ രഹസ്യ വിവരങ്ങളും വീഡിയോകളും കുട്ടി കൈമാറിയതായാണ് വിവരം. പിതാവ് കൊല്ലപ്പെട്ടതാണെന്ന തെറ്റായ ധാരണ സോഷ്യൽ മീഡിയയിലൂടെ പാക് ഏജന്റുമാർ കുട്ടിയുടെ മനസ്സിൽ ജനിപ്പിച്ചിരുന്നെന്നും, ഈ വൈകാരിക സാഹചര്യം മുതലെടുത്താണ് അവനെ വലയിലാക്കിയതെന്നും പഠാൻകോട്ട് എസ്എസ്പി ദൽജീന്ദർ സിംഗ് ധില്ലൺ വ്യക്തമാക്കി. പാകിസ്ഥാൻ കേന്ദ്രമായി പ്രവർത്തിക്കുന്ന ഗ്യാങ്സ്റ്റർമാരുമായും ഇയാൾക്ക് ബന്ധമുണ്ടായിരുന്നു.

ഇതൊരു ഒറ്റപ്പെട്ട സംഭവമല്ലെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. പഞ്ചാബിലെ വിവിധ ജില്ലകളിലുള്ള കൂടുതൽ കൗമാരക്കാർ ഐഎസ്ഐയുടെ ഡിജിറ്റൽ വലയിൽ കുടുങ്ങിയിട്ടുണ്ടെന്ന സൂചനകളെത്തുടർന്ന് സംസ്ഥാനത്തുടനീളം അതീവ ജാഗ്രതാ നിർദ്ദേശം നൽകി. കുട്ടികൾക്കിടയിൽ ചാരസംഘടനകൾക്കുള്ള സ്വാധീനം കണ്ടെത്താൻ സൈബർ വിഭാഗം നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. അതിർത്തി ജില്ലകളിലെ കുട്ടികളുടെ ഓൺലൈൻ ഇടപെടലുകൾ പരിശോധിക്കാനും സോഷ്യൽ മീഡിയ ബന്ധങ്ങൾ പരിശോധിക്കാനുള്ള നടപടികൾ പോലീസ് ആരംഭിച്ചു കഴിഞ്ഞു. കുട്ടികളുടെ ക്ഷേമവും രാജ്യസുരക്ഷയും കണക്കിലെടുത്ത് അതീവ ഗൗരവത്തോടെയാണ് അന്വേഷണം മുന്നോട്ട് പോകുന്നതെന്ന് അധികൃതർ അറിയിച്ചു.

Related Articles

Latest Articles