കൊച്ചി: കേരളത്തിൽ ഇന്ന് സിനിമാ ബന്ദ്. സിനി എക്‌സിബിറ്റേഴ്‌സ് അസോസിയേഷൻറെ നേതൃത്വത്തിലാണ് ഇന്ന് തിയറ്ററുകൾ അടച്ചിട്ട് പ്രതിഷേധം. ജിഎസ്ടിക്കും ക്ഷേമനിധിക്കും പുറമെ വിനോദനികുതികൂടി ഏർപ്പെടുത്താനുള്ള സംസ്ഥാന സർക്കാരിൻറെ തീരുമാനത്തിൽ പ്രതിഷേധിച്ചാണു സിനിമാ ബന്ദ്. തീയറ്ററുകൾ അടച്ചിടുന്നതിനൊപ്പം സിനിമാ ചിത്രീകരണവും പ്രതിഷേധത്തിന്റെ ഭാഗമായി നിർത്തിവയ്ക്കും.
18 ശതമാനം ജിഎസ്ടി ഏർപ്പെടുത്തിയ ഉത്തരവ് നിലനിൽക്കവേ തന്നെയാണ് തദ്ദേശ സ്വയംഭരണ ചട്ടം ചൂണ്ടിക്കാട്ടി സർക്കാർ പുതിയ ഉത്തരവിറക്കിയത്. ജിഎസ്ടിയും സർവീസ് ചാർജും സെസുമടക്കം 113 രൂപ ഉണ്ടായിരുന്ന ടിക്കറ്റിന് പുതിയ ഉത്തരവിന്റെ അടിസ്ഥാനത്തിൽ 130 രൂപയായി.
വിനോദ നികുതി പിൻവലിക്കാനാവില്ലെന്ന് കഴിഞ്ഞ ദിവസം ധനമന്ത്രി തോമസ് ഐസക്ക് വ്യക്തമാക്കിയിരുന്നു. സാമ്പത്തിക പ്രതിസന്ധിക്കിടയിൽ നികുതിയിളവ് നൽകാനാവില്ലെന്നാണ് ധനമന്ത്രി അറിയിച്ചത്.