ദില്ലി: ശബരിമല യുവതി പ്രവേശ വിധിയുടെ പുനപരിശോധനാ ഹർജികൾ ഏഴംഗ വിശാല ബെഞ്ചിലേക്ക് വിട്ട് സുപ്രീം കോടതി. ചീഫ് ജസ്റ്റീസ് രഞ്ജൻ ഗൊഗോയി ആണ് വിധി പ്രസ്താവിച്ചത്. അഞ്ചംഗ ബഞ്ചിൽ രണ്ടുപേർ ഹർജികൾ തള്ളി വിയോജന വിധി എഴുതിയപ്പോൾ മറ്റ് മൂന്നുപേർ ഹർജി ഏഴംഗ വിശാല ബെഞ്ചിലേക്ക് വിടുകയായിരുന്നു. വിശാല ബഞ്ചിന്റെ വിധി വരും വരെ നിലവിലെ വിധി മാറ്റമില്ലാതെ നിലനിൽക്കുമെന്നും ഭരണഘടനാ ബഞ്ച് ഉത്തരവിട്ടു.
ചീഫ് ജസ്റ്റീസ് രഞ്ജൻ ഗൊഗോയി, ജഡ്ജിമാരായ ഇന്ദു മൽഹോത്ര, എ.എം ഖാൻവൽക്കർ എന്നിവരാണ് ഏഴംഗ ഭരണഘടനാ ബെഞ്ചിലേക്ക് വിടണമെന്ന് വിധി എഴുതിയത്. എന്നാൽ ജസ്റ്റീസുമാരായ നരിമാൻ, ചന്ദ്രചൂഡ് എന്നിവർ വിയോജിച്ച് വിധിന്യായമെഴുതി.
കഴിഞ്ഞ വര്‍ഷം സെപ്റ്റംബര്‍ 28-നായിരുന്നു ശബരിമലയില്‍ എല്ലാ സ്ത്രീകളെയും പ്രവേശിപ്പിക്കാമെന്ന വിധി സുപ്രീംകോടതി പുറപ്പെടുവിച്ചത്. ഭരണഘടന പ്രകാരം ആചാരങ്ങള്‍ക്കുള്ള അവകാശം സ്ത്രീയ്ക്കും പുരുഷനും തുല്യമാണെന്നും ശാരീരികാവസ്ഥയുടെ പേരിലുള്ള വിവേചനം മൗലീക അവകാശങ്ങളുടെ ലംഘനമാണെന്നും ആയിരുന്നു സുപ്രീംകോടതി നേരത്തേ വിലയിരുത്തിയത്.