ദില്ലി : സൗഹൃദ മത്സരം കളിക്കാനുള്ള ലോക ചാമ്പ്യന്‍മാരായ അര്‍ജന്റീനയുടെ ക്ഷണം സാമ്പത്തിക പരിമിതി മൂലം ഇന്ത്യന്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ നിരസിച്ചതായി റിപ്പോര്‍ട്ട്. ഓള്‍ ഇന്ത്യ ഫുട്‌ബോള്‍ അസോസിയേഷന്‍ സെക്രട്ടറി ജനറല്‍ ഷാജി പ്രഭാകരനെ ഉദ്ധരിച്ച് ഒരു പ്രമുഖ മാദ്ധ്യമമാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
ജൂണ്‍ 12-നും 20-നും ഇടയില്‍ അര്‍ജന്റീനയ്ക്ക് രണ്ട് സൗഹൃദ മത്സരങ്ങള്‍ കളിക്കാനുള്ള സ്ലോട്ടുകളുണ്ടായിരുന്നു. ആരാധക പിന്തുണ പരിഗണിച്ച് ദക്ഷിണേഷ്യന്‍ ടീമുകളുമായി സൗഹൃദ മത്സരം കളിക്കാനായിരുന്നു അര്‍ജന്റീന താൽപര്യപ്പെട്ടത്. ഇന്ത്യയേയും ബംഗ്ലാദേശിനെയുമാണ് അർജന്റീന തിരഞ്ഞെടുത്തത്. അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷന്റെ ഇന്റര്‍നാഷണല്‍ റിലേഷന്‍സ് തലവന്‍ പാബ്ലോ ജാക്വിന്‍ ഡിയാസ്, ഇക്കാര്യം അഖിലേന്ത്യാ ഫുട്‌ബോള്‍ അസോസിയേഷനുമായി സംസാരിക്കുകയും ചെയ്തു. പക്ഷേ കളത്തിലിറങ്ങുന്നതിനായി അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷന്‍ ആവശ്യപ്പെട്ടത് 32 കോടിക്കും 40 കോടിക്കും ഇടയിലുള്ള ഒരു തുകയാണ്. എന്നാൽ ഇത്രയും ഉയർന്ന തുക കണ്ടെത്താന്‍ സാധിക്കാതെ വന്നതോടെ ഇന്ത്യ സൗഹൃദ മത്സരത്തില്‍ നിന്ന് പിന്മാറുകയായിരുന്നു.
”അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷന്‍ ഒരു സൗഹൃദ മത്സരത്തിനായി ഞങ്ങളെ സമീപിച്ചിരുന്നു. പക്ഷേ ഇത്രയും വലിയ തുക കണ്ടെത്താന്‍ സാധിക്കുമായിരുന്നില്ല. അത്തരമൊരു മത്സരം ഇവിടെ സംഘടിപ്പിക്കണമെങ്കില്‍ ഞങ്ങള്‍ക്ക് ശക്തമായ ഒരു പങ്കാളിയുടെ പിന്തുണ ആവശ്യമാണ്. കളിക്കുന്നതിനായി അര്‍ജന്റീന ആവശ്യപ്പെട്ട തുക വളരെ വലുതാണ്. ഫുട്‌ബോളിലെ ഞങ്ങളുടെ സാമ്പത്തിക സ്ഥിതിയുടെ കാര്യത്തില്‍ ഞങ്ങള്‍ക്ക് പരിമിതികളുണ്ട്.” – ഷാജി പ്രഭാകരന്‍ വ്യക്തമാക്കി.
സാമ്പത്തിക പ്രതിസന്ധി കാരണം ബംഗ്ലാദേശും പിന്മാറിയതോടെ അര്‍ജന്റീന ജൂണ്‍ 15-ന് ബെയ്ജിങ്ങില്‍ ഓസ്‌ട്രേലിയക്കെതിരേയും ഇന്നലെ ജക്കാര്‍ത്തയില്‍ ഇന്‍ഡൊനീഷ്യയ്‌ക്കെതിരേയും സൗഹൃദ മത്സരം കളിച്ചു. ഒരു പക്ഷെ ഇന്ത്യയുമായുള്ള മത്സരം നടന്നിരുന്നുവെങ്കിൽ മെസ്സി – സുനിൽ ഛെത്രി പോരാട്ടം ആരാധകർക്ക് കാണാനാകുമായിരുന്നു.