ബ്രസ്സൽസ് : ലോകകപ്പ് സാധ്യത പ്രവചിക്കപ്പെട്ടിരുന്നിട്ടും ഫുട്ബോൾ ആരാധകരെ ഞെട്ടിച്ചു കൊണ്ട് ഗ്രൂപ്പ് ഘട്ടം കടക്കാനാവാതെ പുറത്തായ പ്രകടനത്തിനു പിന്നാലെ ബൽജിയം ടീമിൽ ക്യാപ്റ്റൻ സ്ഥാനത്തിനു വേണ്ടിയുള്ള അടിയും പടല പിണക്കവും. ഓസ്ട്രിയയ്ക്കെതിരെ കഴിഞ്ഞ മത്സരത്തിൽ തന്നെ നായകനാകാത്തതിൽ പ്രതിഷേധിച്ച് ടീമിന്റെ സ്റ്റാർ ഗോൾകീപ്പർ തിബോ കോർട്ടോ എസ്റ്റോണിയയ്ക്കെതിരെ ഇന്നു നടക്കുന്ന മത്സരത്തിനായി ടീമിനൊപ്പം ചേർന്നില്ല.
സൂപ്പർ താരം കെവിൻ ഡിബ്രൂയ്നെ കളിക്കാത്തതിനാൽ മുന്നേറ്റ നിര താരം റൊമേലു ലുക്കാകുവിനാണ് കോച്ച് ഡൊമെനിക്കോ ടെഡെസ്കോ ഓസ്ട്രിയയ്ക്കെതിരെ ക്യാപ്റ്റന്റെ ആംബാൻഡ് നൽകിയത്. ഇത് കോർട്ടോയെ അസ്വസ്ഥനാക്കിയെന്നാണ് സൂചന. ബൽജിയം ജഴ്സിയിൽ കോർട്ടോയുടെ 100–ാം മത്സരമായിരുന്നു ഇത് . ഈ കളിയിൽ അപ്രതീക്ഷിത സമനില വഴങ്ങിയതിനു പിന്നാലെ കോർട്ടോ ഡ്രസ്സിങ് റൂമിൽ സഹതാരങ്ങളെ ശകാരിച്ചതായും വാർത്തകളുണ്ടായിരുന്നു.