രാജ്യവിരുദ്ധമായ കാര്യങ്ങൾ പ്രചരിപ്പിച്ചു എന്ന പരാതിയിൽ ദി വയർ എഡിറ്റർ സിദ്ധാർത്ഥ് വരദരാജനെതിരെയും എഫ്ഐആർ ചുമത്തി യുപി പൊലീസ് കേസെടുത്തു. പ്രകോപനപരമായി ട്വീറ്റ് ചെയ്തു എന്നാരോപിച്ചാണ് കേസ്. കർഷക സമരത്തിനിടെ മരിച്ച നവ്രീത് സിങ്ങിന്റെ മുത്തച്ഛനെ ഉദ്ധരിച്ച് തയാറാക്കിയ വാർത്ത പങ്കുവെച്ച ട്വീറ്റാണ് കേസിനാധാരം. ഐപിസി 153-ബി, 505 (2) എന്നീ വകുപ്പുകൾ ചേർത്താണ് എഫ്ഐആർ. ശശി തരൂരിനും രാജ്ദീപ് സർദേശായിക്കുമെതിരെ രാജ്യദ്രോഹകുറ്റം ചുമത്തി ഉത്തർപ്രദേശ് പൊലീസ് നേരത്തെ കേസെടുത്തിരുന്നു. ട്രാക്ടർ റാലിയുമായി ബന്ധപ്പെട്ട് സാമൂഹിക മാധ്യമങ്ങളിലെ പോസ്റ്റുകൾക്കെതിരെ ലഭിച്ച പരാതിയിലായിരുന്നു നടപടി.
കാരവൻ മാഗസിന്റെ വിനോദ് കെ ജോസിനും റിപ്പോർട്ടർമാർക്കും എതിരെയും കേസെടുത്തിരുന്നു. 153 (എ), 153 ( ബി ) വകുപ്പുകളും, 124(എ), 120 വകുപ്പുകളായിരുന്നു ഇവർക്കെതിരെ ചുമത്തിയത്. രാജ്യദ്രോഹം, ക്രിമിനൽ ഗൂഢാലോചന, മതസ്പർദ്ധ വളർത്തൽ എന്നിങ്ങനെ 11 വകുപ്പുകളാണ് ഇവർക്കെതിരെ ചുമത്തപ്പെട്ടിട്ടുള്ളത്.