ലണ്ടന്‍: ലോകത്തിലെ ആദ്യ ഒമിക്രോൺ മരണം യുകെയിൽ (UK) സ്ഥിരീകരിച്ചു. പ്രധാനമന്ത്രി ബോറിസ് ജോണ്‍സനാണ്(Boris Johnson) മരണം സ്ഥിരീകരിച്ചത്. മരിച്ച രോഗിക്ക് മറ്റുപല ആരോഗ്യപ്രശ്‌നങ്ങളും ഉണ്ടായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. 18 വയസിന് മുകളിലുള്ള എല്ലാവർക്കും ഈ ആഴ്‌ച മുതൽ ബൂസ്റ്റർ വാക്‌സിൻ ഡോസുകൾ നൽകാനിരിക്കെയാണ് ഒമിക്രോൺ മരണം സ്ഥിരീകരിച്ചത്.
ഒമിക്രോണ്‍ വകഭേദത്തിന്റെ വലിയ വ്യാപനം വരാനിരിക്കുകയാണെന്ന് ബോറിസ് ജോണ്‍സൺ പറഞ്ഞു. ഒമിക്രോണ്‍ കരുതുന്നതുപോലെ നിസ്സാരമല്ലെന്നും എല്ലാവരും എത്രയും പെട്ടെന്ന് കോവിഡ് വാക്‌സിന്‍ ബൂസ്റ്റര്‍ ഡോസ് സ്വീകരിക്കണമെന്നും അദ്ദേഹം നിര്‍ദേശിച്ചു. ഞായറാഴ്ച 1239 പുതിയ ഒമിക്രോണ്‍ കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതോടെ അഞ്ച് തലങ്ങളുള്ള യുകെയിലെ കോവിഡ് അലേര്‍ട്ട് മൂന്നില്‍ നിന്ന് നാലായി ഉയര്‍ത്തിയിരുന്നു. യുകെയില്‍ ഇതുവരെ 3137 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.
അതേസമയം വിദേശത്തു നിന്നും നെടുമ്പാശ്ശേരിയിലെത്തിയ നാലുപേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. നെതര്‍ലന്‍ഡില്‍ നിന്നും വന്ന 2 സ്ത്രീകള്‍ക്കും ഒരു പുരുഷനും ദുബായില്‍ നിന്നെത്തിയ മറ്റൊരാള്‍ക്കുമാണ് രോഗം സ്ഥിരികരിച്ചത്. ഒമിക്രോണ്‍ വകഭേദമാണോയെന്നറിയാന്‍ ഇവരുടെ സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചു.