പുതുവത്സര ദിനത്തില്‍ പോലീസ് തലപ്പത്ത് വൻ അഴിച്ചു പണി. അഞ്ച് ഡിഐജി മാര്‍ക്ക് ഐജിമാരായും മൂന്ന് പേര്‍ക്ക് ഡിഐജിയായും സ്ഥാന കയറ്റം നല്‍കി. കെ കാര്‍ത്തിക് ആണ് പുതിയ തിരുവനന്തപുരം സിറ്റി പൊലീസ് കമ്മിഷണര്‍. നിലവില്‍ വിജിലന്‍സ് ആസ്ഥാനത്ത് ഡിഐജിയാണ്.
ആർ.നിശാന്തിനി, അജിതാ ബീഗം, സതീഷ് ബിനോ, പുട്ട വിമലാദിത്യ, രാഹുൽ ആർ.നായർ എന്നിവർക്ക് ഐജിയായി സ്ഥാനകയറ്റം നൽകി. പോലീസ് തലപ്പത്തെ മാറ്റം സംബന്ധിച്ച സര്‍ക്കാര്‍ ഉത്തരവിറക്കി. ആർ. നിശാന്തിനി പോലീസ് ആസ്ഥാന ഐജിയാകും. അജിത ബീഗം ക്രൈംബ്രാഞ്ചിലും സതീഷ് ബിനോ ആംഡ് പോലീസ് ബറ്റാലിയൻ ഐജിയുമാകും. ഐജിയായി സ്ഥാന കയറ്റം ലഭിക്കുന്ന കൊച്ചി കമ്മീഷണർ പുട്ട വിലാദിത്യക്ക് ഇൻറലിജൻസിലാണ് നിയമനം. ദക്ഷിണമേഖല ഐജിയായി സ്പർജൻകുമാറിനെ നിയമിച്ചു. നിലവിലെ ഐജി ശ്യാം സുന്ദറിനെയും ഇൻറലിജൻസിലേക്ക് മാറ്റി. തിരുവനന്തപുരം കമ്മീഷണർ തോംസണ്‍ ജോസിനെ വിജിലൻസ് ഡിഐജിയായി നിയമിച്ചു. എറണാകുളം റെയ്ഞ്ച് ഡിഐജിയുമായി ഹരിശങ്കറിനെ നിയമിച്ചു. ഡോ.അരുള്‍ ബി. കൃഷ്ണയാണ് തൃശൂർ റെയ്ഞ്ച് ഡിഐജി.
നിലവില്‍ കേരള കേഡറിലെ ഐഎഎസ് ഉദ്യോഗസ്ഥനും നിലവില്‍ കേന്ദ്ര ഡെപ്യൂട്ടേഷനില്‍ സേവനമനുഷ്ഠിക്കുകയും ചെയ്യുന്ന സഞ്ജയ് കൗളിന് പ്രിന്‍സിപ്പല്‍ സെക്രട്ടറിയായി സ്ഥാനക്കയറ്റം നല്‍കി. ഇന്ന് ഐജിയായി സ്ഥാനക്കയറ്റം നല്‍കിയ രാഹുല്‍ ആര്‍ നായര്‍ ഇപ്പോള്‍ കേന്ദ്ര ഡെപ്യൂട്ടേഷനിലാണ്. നാഷണല്‍ സെക്യൂരിറ്റി ഗാര്‍ഡ്‌സില്‍ അദ്ദേഹം നിലവില്‍ ഡിഐജിയാണ്. അവിടെ ഐജിയായി എംപാനല്‍ ചെയ്ത് സ്ഥാനക്കയറ്റം നല്‍കും.
കേരളത്തില്‍ ഏഴ് ഐജി തസ്തികകള്‍ ഇപ്പോഴും ഒഴിഞ്ഞു കിടക്കുകയാണ്. നാഷണല്‍ ടെക്‌നിക്കല്‍ റിസര്‍ച്ച് ഓര്‍ഗനൈസേഷനില്‍ ജോയിൻ്റ് ഡയറക്ടറായി അഞ്ച് വര്‍ഷത്തെ ഡെപ്യൂട്ടേഷന്‍ പൂര്‍ത്തിയാക്കുന്ന എഡിജിപി ദിനേന്ദ്ര കശ്യപ് ജനുവരി കേരള പൊലീസില്‍ തിരിച്ചെത്തും. ഇതോടെ എഡിജിപി തലത്തിലും അഴിച്ചു പണി നടക്കും. സംസ്ഥാന പൊലീസിലെ സീനിയറായ 10 എസ്പിമാര്‍ക്ക് വൈകാതെ ഐപിഎസ് ലഭിക്കും. ഇതു സംബന്ധിച്ച് 30ന് നടന്ന യുപിഎസ്‌സി യോഗത്തില്‍ സംസ്ഥാന ചീഫ് സെക്രട്ടറിയും പൊലീസ് മേധാവിയും പങ്കെടുത്തിരുന്നു.

