കട്ടക്ക്: ഒഡീഷ ശക്തമായ പ്രളയക്കെടുതിയിൽ. ഇതുവരെ 4.67ലക്ഷം പേരെയാണ് പ്രളയം ബാധിച്ചിരിക്കുന്നത്. നദികൾ കരകവിഞ്ഞൊഴുകുന്നതിനാൽ വ്യാപകമായ കൃഷി നാശവും റിപ്പോർട്ട് ചെയ്തിരിക്കുകയാണ്. ഇതുവരെ 12 ജില്ലകളെയാണ് പ്രളയം ബാധിച്ചിരിക്കുന്നത്. മഴ സംസ്ഥാനത്ത് തുടരുന്നതിനാൽ ജലത്തിന്റെ അളവ് കുറയുന്നില്ലെന്നതും ദുരിതം ഇരട്ടിയാക്കിയിരിക്കുന്നു. വിവിധ മേഖലകളിലായി ദുരിതാശ്വാസ ക്യാമ്പുകൾ സജീവമാണ്.
മഹാനദി തീരപ്രദേശങ്ങളെയാണ് പ്രളയം രൂക്ഷമായി ബാധിച്ചിരിക്കുന്നത്. ജഗത്സിംഗ്പൂർ, കേന്ദ്രപ്പാറ, പുരി, ഖുദ്ര ജില്ലകളിലാണ് പ്രളയം അതിരൂക്ഷമായിരിക്കുന്നത്. ഒരു സെക്കന്റിൽ 10ലക്ഷം ഘനയടി ജലമാണ് മഹാനദി പ്രദേശത്തുകൂടി ഒഴുകിക്കൊണ്ടിരിക്കുന്നത്. സുപ്രധാന ജലസംഭരണിയായ ഹീരാകുഡിൽ നിലവിൽ അപകട നിലയായ 630ൽ 626 അടി വരെ ജലം നിറഞ്ഞിരിക്കുകയാണ്.
12 ജില്ലകളിലായി 2.26 ലക്ഷം പേർക്ക് വീടുകളിലേ്ക്ക് മടങ്ങാൻ സാധിക്കാത്ത അവസ്ഥയിലാണ്. 425 ഗ്രാമങ്ങളിൽപ്പെട്ടവരാണ് ഇത്രയും പേരെന്നും ഇതിൽ അരലക്ഷം പേരെ പ്രദേശത്തു നിന്നും മറ്റിടങ്ങളിലേയ്‌ക്ക് മാറ്റിപാർപ്പിക്കേണ്ടി വന്നതായും ജില്ലാ ഭരണകൂടം അറിയിച്ചു.