ലോക്‌സഭാ തെരഞ്ഞെടുപ്പ് പടിവാതിൽക്കൽ എത്തി നിൽക്കെ ഇൻഡി മുന്നണിക്ക് വീണ്ടും കനത്ത തിരിച്ചടി. പഞ്ചാബിൽ സഖ്യത്തിനില്ലെന്ന് ആം ആദ്മിയും പശ്ചിമബംഗാളിൽ സീറ്റ് വിട്ട് നൽകില്ലെന്ന് തൃണമൂലും അറിയിച്ചതിന് പിന്നാലെ ജമ്മു കശ്മീരില്‍ ആരുമായും സഖ്യത്തിനില്ലെന്ന് നാഷണല്‍ കോണ്‍ഫറന്‍സ് പ്രഖ്യാപിച്ചു. പാർട്ടി അദ്ധ്യക്ഷന്‍ ഫാറൂഖ് അബ്ദുല്ലയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇക്കാര്യത്തിൽ രണ്ടാമതൊരു അഭിപ്രായമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. സീറ്റ് തർക്കത്തെത്തുടർന്നുള്ള സ്വരച്ചേർച്ചകൾ മൂലവും കോൺഗ്രസ് നേതാക്കളുടെ കൊഴിഞ്ഞ് പോക്ക് മൂലവും ശക്തി ചോർന്നിരിക്കുന്ന മുന്നണിയെ ഒന്ന് കൂടി ഉലയ്ക്കുന്നതാണ് നാഷണല്‍ കോണ്‍ഫറന്‍സ് പ്രഖ്യാപനം.
ജമ്മു കശ്മീരില്‍ ഒറ്റയ്ക്ക് മത്സരിക്കാനുള്ള നാഷണല്‍ കോണ്‍ഫറന്‍സിന്റെ തീരുമാനത്തില്‍ കോണ്‍ഗ്രസ് വക്താവ് ജയറാം രമേശ് പ്രതികരിച്ചു. ചര്‍ച്ചകള്‍ നടന്നുവരികയാണെന്നും നാഷണല്‍ കോണ്‍ഫറന്‍സും പിഡിപിയും ഇൻഡി മുന്നണിയുടെ ഭാഗമാണെന്നും ജയറാം രമേശ് പറഞ്ഞു.
ലോക്‌സഭാ തെരഞ്ഞെടുപ്പിൽ എൻഡിഎ മുന്നണിക്ക് നാനൂറിലേറെ സീറ്റുകളെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ലക്ഷ്യം സാധ്യമാണെന്നു ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രിയും പ്രതിപക്ഷ സഖ്യമായ ഇൻഡി മുന്നണിയിലെ അംഗമായ നാഷനൽ കോൺഫറൻസിന്റെ ഉപാദ്ധ്യക്ഷനുമായ ഒമർ അബ്ദുല്ല നേരത്തെ പറഞ്ഞിരുന്നു. പരസ്പരം കലഹിക്കുന്നതു പ്രതിപക്ഷത്തിന്റെ ദൗർബല്യമാണെന്നും ഇതാണു പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു ഗുണകരമാവുകയെന്നും ഒരു ദേശീയ മാദ്ധ്യമത്തിന് അനുവദിച്ച അഭിമുഖത്തിലാണ് അദ്ദേഹം പറഞ്ഞത്.