അമേരിക്കയിൽ നാലംഗ മലയാളി കുടുംബത്തെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. കാലിഫോർണിയ സാന്മെറ്റേയോയിലാണ് കൊല്ലം സ്വദേശി ആനന്ദ് സുജിത് ഹെന്റി(42) ഭാര്യ ആലീസ് പ്രിയങ്ക ബെൻസിഗർ(40) ദമ്പതികളുടെ ഇരട്ടകുട്ടികളായ നോഹ, നെയ്തൻ(4) എന്നിവരുടെ മൃതദേഹമാണ് കഴിഞ്ഞ ദിവസം കണ്ടെത്തിയത്. ഗൃഹനാഥനായ ആനന്ദ് സുജിത് ഹെന്റിക്ക് സംശയ രോഗമുണ്ടായിരുന്നതായും ഭാര്യയോടുള്ള പ്രതികാര മനോഭാവമാണ് കൊലപാതകത്തിലെത്തിച്ചതെന്നുമാണ് പുറത്ത് വരുന്ന റിപ്പോർട്ട്. ആലീസിന്റെ അമ്മ ജൂലിയറ്റ് അമേരിക്കയിലായിരുന്നു. ഇവർ 11നാണ് അവിടെ നിന്നു നാട്ടിലേക്കു തിരിച്ചത്. അമ്മ മടങ്ങിയ ശേഷം കൊലപാതകം നടത്താനായിരുന്നു ആനന്ദിന്റെ പദ്ധതി. ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഇയാൾ സ്വയം നിറയൊഴിച്ചതാണെന്നാണ് പോലീസിന്റെ നിഗമനം.കുട്ടികളെ കൊലപ്പെടുത്തിയത് എങ്ങനെയാണെന്നതിൽ വ്യക്തതയില്ല. കുട്ടികളുടെ ശരീരത്തിൽ വെടിയേറ്റതിന്റെ അടയാളങ്ങൾ കണ്ടെത്തിയിട്ടില്ല. വിഷ വാതകം ശ്വസിപ്പിച്ചോ വിഷ പദാർഥം കഴിപ്പിച്ചോ കുഞ്ഞുങ്ങളെ കൊലപ്പെടുത്തി എന്നാണ് കരുതുന്നത്.
2020-ലാണ് ആനന്ദും പ്രിയങ്കയും കാലിഫോർണിയയിലെ സാന്മെറ്റേയോയിലെ വീട്ടിൽ താമസം ആരംഭിച്ചത്. ആനന്ദ് ഗൂഗിളിലും മെറ്റയിലും സോഫ്റ്റ് വേർ എൻജിനീയറായി ജോലി ചെയ്തിരുന്നു. പിന്നീട് എഐ അധിഷ്ഠിതമായ പുതിയ കമ്പനി തുടങ്ങി. ആലീസ് ‘സില്ലോ’യിൽ ഡേറ്റ സയൻസ് മാനേജരായിരുന്നു. 2016-ൽ ആനന്ദ് വിവാഹമോചനത്തിനായി ഹർജി ഫയൽചെയ്തിരുന്നതായും പിന്നീട് ഇതിൽ കാര്യമായ പുരോഗതിയുണ്ടായില്ല എന്ന വിവരവും പുറത്തു വരുന്നുണ്ട്.
കൊലപാതകത്തിലേക്കും ആത്മഹത്യയിലേക്കും നയിച്ച യഥാർത്ഥ കാരണം പോലീസ് നിലവിൽ പുറത്ത് വിട്ടിട്ടില്ല. പൊലീസിന്റെ അന്വേഷണം തുടരുകയാണെന്നാണ് പ്രാദേശിക മാധ്യമങ്ങളടക്കം റിപ്പോർട്ട് ചെയ്യുന്നത്. സംഭവ ദിവസം വെടിയൊച്ച അയൽക്കാരും കേട്ടിരുന്നു.
നാട്ടിലേക്ക് മടങ്ങിയ അമ്മ 12ന് ആലീസിനെ വിളിച്ചിരുന്നു. വാട്ട്സ്ആപ്പ് സന്ദേശങ്ങൾക്ക് മറുപടിയും ലഭിച്ചില്ല തുടർന്ന് അമേരിക്കയിലുള്ള ഒരു ബന്ധുവിനെ അമ്മ വിവരം അറിയിക്കുകയും അദ്ദേഹം ഒരു സുഹൃത്ത് മുഖേന അന്വേഷിക്കുകയും ചെയ്തതോടെയാണ് മരണം പുറംലോകമറിഞ്ഞത്.