തിരുവനന്തപുരം: കല്ലറയിൽ മത്സ്യമാർക്കറ്റിൽ നിന്നും വാങ്ങിയ മീനിൽ നിന്നും പുഴുവിനെ കണ്ടെത്തി. പഴയചന്ത മാർക്കറ്റിലെ കടയിൽ നിന്നും വാങ്ങിയ മീനിലാണ് പുഴുവിനെ കണ്ടത്. കഴിഞ്ഞ ദിവസം ഇവിടെ നിന്നും വാങ്ങിയ മീൻ കഴിച്ച ഒരു കുടുംബത്തിലെ നാല് പേർ ഭക്ഷ്യവിഷബാധയെ തുടർന്ന് ചികിത്സ തേടിയിരുന്നു.
പഴയചന്തയില്‍നിന്നു വാങ്ങിയ മീന്‍ കറിവച്ച് കഴിച്ച് ദേഹാസ്വാസ്ഥ്യം വന്നവരെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആരോഗ്യവിഭാഗത്തെ വിവരം അറിയിച്ചിട്ടും സ്ഥലത്തെത്തിയില്ലെന്നും പരാതിയുണ്ട്. മീന്‍ കഴിച്ച് വിഷബാധയേറ്റ മറ്റൊരാളെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പൊലീസ് പഴയ ചന്തയിലെത്തി പരിശോധന നടത്തി. ആരോഗ്യ വകുപ്പില്‍നിന്ന് പ്രതികരണം ലഭിക്കാത്തതിനെ തുടര്‍ന്ന് നാട്ടുകാര്‍ കലക്ടറെയും വിവരമറിയ്ക്കുകയായിരുന്നു.
അതേസമയം, ശനിയാഴ്ച വൈകിട്ട് ഏഴുമണിയോടെ ഇവിടെ നിന്നും മറ്റൊരാള്‍ വാങ്ങിയ മീനില്‍ പുഴുവിനെ കണ്ടെത്തിയിരുന്നു. പൊലീസും റവന്യു ഉദ്യോഗസ്ഥരും എത്തി സാംപിള്‍ ശേഖരിച്ചു.വൈകീട്ടോടെയായിരുന്നു സംഭവം. പാകം ചെയ്യാനായി മീൻ എടുത്തതോടെയാണ് പുഴുവിനെ കണ്ടത്. തുടർന്ന് മീൻ തിരികെ ഏൽപ്പിച്ച് പണം വാങ്ങി മടങ്ങുകയായിരുന്നു. എന്നാൽ സംഭവം അറിഞ്ഞ നാട്ടുകാർ കളക്ടറേറ്റിൽ പരാതി നൽകുകയായിരുന്നു. തുടർന്ന് വില്ലേജ് ഓഫീസറും വെഞ്ഞാറമ്മൂട് പോലീസും സ്ഥലത്ത് എത്തി പരിശോധന നടത്തി.
ഇവിടെ നിന്നും ശേഖരിച്ച സാമ്പിൾ പരിശോധനയ്‌ക്കായി അയച്ചിട്ടുണ്ട്. ഫലം വരുന്ന മുറയ്‌ക്ക് മേൽനടപടി സ്വീകരിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.