കൊച്ചി: തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർത്ഥിയായി എ എൻ രാധാകൃഷ്ണനെ പ്രഖ്യാപിച്ചു. ബിജെപി സംസ്ഥാന വൈസ് പ്രസിഡന്‍റാണ് എ എൻ രാധാകൃഷ്ണൻ. ശക്തമായ പോരാട്ടം ലക്ഷ്യമിട്ടാണ് സംസ്ഥാനത്തെ മുതിർന്ന നേതാവിനെ തന്നെ ബിജെപി ഉപതെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥി യായി നിയോഗിച്ചത്. ബിജെപി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റിയാണ് പ്രഖ്യാപനം നടത്തിയത്. എ എൻ രാധാകൃഷ്ണൻ ബിജെപി സ്ഥാനാർഥിയാകുമെന്ന് നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു.
വര്‍ഷങ്ങളായി എറണാകുളം കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന മുതിർന്ന നേതാവാണ് എഎന്‍ രാധാകൃഷ്ണന്‍. ലോക്‌സഭാ, നിയമസഭാ തിരഞ്ഞെടുപ്പികളില്‍ പാര്‍ട്ടിക്കായി മികച്ച പ്രകടനം അദ്ദേഹം കാഴ്ചവെച്ചിട്ടുണ്ട്. മണ്ഡലത്തില്‍ വ്യക്തിപരമായ സ്വാധീനവും ദൗത്യം അദേഹത്തെ തന്നെ ഏല്‍പ്പിക്കാന്‍ കാരണമായി.
കോൺഗ്രസ് സ്ഥാനാർത്ഥി ഉമ തോമസിനേയും എൽഡിഎഫ് സ്ഥാനാർത്ഥി ഡോ. ജോ ജോസഫിനേയുമാണ് എ.എൻ രാധാകൃഷ്ണൻ നേരിടുന്നത്. തിരഞ്ഞെടുപ്പിൽ ശക്തനായ സ്ഥാനാർത്ഥിയെ തന്നെ രംഗത്തിറക്കുമെന്ന് പാർട്ടി സംസ്ഥാന നേതാക്കൾ വെളിപ്പെടുത്തിയിരുന്നു. കേരളത്തിൽ ഇരട്ട നീതിയാണെന്ന വിഷയം ഉയർത്തിയായിരിക്കും ബിജെപി തൃക്കാക്കര ഉപതിരഞ്ഞെടുപ്പിനെ നേരിടുക എന്ന് ഇതിനോടകം തന്നെ ബിജെപി നേതാക്കൾ വ്യക്തമാക്കിയിരുന്നു.
അതേസമയം, എൽഡിഎഫും യുഡിഎഫും മണ്ഡലത്തിൽ ആദ്യഘട്ട പ്രചാരണം പൂർത്തിയാക്കാനൊരുങ്ങുകയാണ്. തൃക്കാക്കരയിൽ ആം ആദ്മി പാർട്ടിയുടെ സ്ഥാനാർത്ഥിയുണ്ടാകുമോ എന്നതാണ് ഇനി അറിയാനുള്ളത്. ആം ആദ്മി സ്ഥാനാർത്ഥിയെ നിർത്തുന്നത് സംബന്ധിച്ച് അന്തിമ തീരുമാനം ഇതുവരെ ദേശീയ നേതൃത്വം എടുത്തിട്ടില്ലെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്.