ഒട്ടാവ: കാനഡയില്‍ വിദേശികള്‍ക്ക് വീട് വാങ്ങാന്‍ രണ്ട് വര്‍ഷത്തേക്ക് വിലക്ക് ഏർപ്പെടുത്തി . വിദേശികൾ കാനഡയിലെ വീടുകൾ വൻതോതിൽ വാങ്ങികൂട്ടുകയും കാനഡയിലെ പൗരന്‍മാര്‍ക്ക് വീട് ലഭിക്കാതെ വരുകയും ചെയ്‌ത അവസ്ഥയുണ്ടായിരുന്നു. ഇതിനെ തുടർന്നാണ് കനേഡിയൻ പൗരന്മാർക്ക് കൂടുതല്‍ താമസ സ്ഥലങ്ങള്‍ ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തോടെയുള്ള ഈ വിലക്ക് നടപടി. എന്നാല്‍, അഭയാര്‍ഥികള്‍ക്കും പെര്‍മനന്റ് റെസിഡന്‍സ് ലഭിച്ച വിദേശികള്‍ക്കും വിലക്കില്‍ ഇളവുകള്‍ നല്‍കിയിട്ടുണ്ട്.
നഗരപ്രദേശങ്ങളിലുള്ള താമസസ്ഥലങ്ങള്‍ക്കു മാത്രമായിരിക്കും ഇത്തരത്തില്‍ വിലക്കുണ്ടാകുക. വേനല്‍ക്കാല വസതികള്‍ പോലുള്ള വിശ്രമസ്ഥലങ്ങള്‍ വാങ്ങുന്നതിന് വിലക്ക് ബാധകമാവില്ല. വാന്‍കൂവറിലും ടൊറന്റോയിലും വിദേശികള്‍ക്ക് വീടുവാങ്ങുന്നതിന് പ്രത്യേക നികുതിയേര്‍പ്പെടുത്തിയിരുന്നു.
കാനഡയില്‍ വീടുകളുടെ വില ക്രമാതീതമായി വര്‍ദ്ധിച്ചതോടെ തദ്ദേശവാസികള്‍ക്ക് താമസസ്ഥലം ലഭ്യമല്ലാത്ത സ്ഥിതിയുണ്ടായിരുന്നു. കനേഡിയന്‍ ഭവനങ്ങള്‍ വിദേശ നിക്ഷേപകരെ ആകര്‍ഷിക്കുന്നുവെന്നും ഇതാണ് വീടുകളുടെ വിലയുയര്‍ത്തുന്നതെന്നും അദ്ദേഹം പറഞ്ഞിരുന്നു. എന്നാല്‍ വിദേശ നിക്ഷേപകര്‍ സ്വന്തമാക്കുന്ന പല വീടുകളും ഒഴിഞ്ഞു കിടക്കുകയാണെന്നും വീടുകള്‍ക്ക് നിക്ഷേപകര്‍ക്കുള്ളതല്ല മറിച്ച് ആളുകള്‍ക്ക് താമസിക്കാനുള്ളതാണെന്നും പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ തെരെഞ്ഞുടുപ്പ് പ്രചാരണകാലത്ത് വ്യക്തമാക്കിയിരുന്നു.
കാനഡയില്‍ അഞ്ച് ശതമാനത്തില്‍ താഴെമാത്രമാണ് വിദേശികളുള്ളത്. അതുകൊണ്ടുതന്നെ വീടുകള്‍ വാങ്ങുന്നതില്‍ നിയന്ത്രണം ഏർപ്പെടുത്തുന്നത് വീടുകളുടെ വില കുറയാന്‍ സഹായിക്കില്ലെന്നും പകരം, കനേഡിയന്‍ പൗരന്‍മാര്‍ക്ക് കൂടുതല്‍ വീടുകള്‍ നിര്‍മ്മിച്ചുനല്‍കുകയാണ് വേണ്ടതെന്നുമാണ് വിദഗ്ദ്ധരുടെ അഭിപ്രായം