ദില്ലിയിലെ ഹോട്ടലില്‍ വിദേശ വനിത ബലാത്സംഗത്തിനിരയായി. സമൂഹ മാദ്ധ്യമത്തിലൂടെ പരിചയപ്പെട്ട യുവാവാണ് ദില്ലി മഹിപാല്‍പുരിലെ ഹോട്ടലില്‍വെച്ച് ബ്രിട്ടീഷ് പൗരയെ അതിക്രമത്തിനിരയാക്കിയത്. ഇയാളുടെ സുഹൃത്തും യുവതിയെ ലൈംഗികാതിക്രമത്തിനിരയാക്കി. സംഭവത്തിൽ കൈലാഷ് എന്നയാളെയും ഇയാളുടെ സുഹൃത്ത് വസീമിനെയും പോലീസ് പിടികൂടി.
മഹാരാഷ്ട്രയിലും ഗോവയിലും അവധിക്കാലം ചെലവഴിക്കാനായാണ് യുവതി അടുത്തിടെ ഇന്ത്യയിലെത്തിയത്. ഇതിനിടെ നേരത്തെ തന്നെ ഇൻസ്റ്റാഗ്രാം വഴി പരിചയമുണ്ടായിരുന്ന കൈലാഷിനോടും തനിക്കൊപ്പം യാത്രയില്‍ പങ്കുചേരാന്‍ ആവശ്യപ്പെട്ടു. എന്നാല്‍, തനിക്ക് യാത്രചെയ്യാനാകില്ലെന്നും പകരം ദില്ലിയിലേക്ക് വരാനുമാണ് കൈലാഷ് യുവതിയോട് പറഞ്ഞത്. ഇത് പ്രകാരം ചൊവ്വാഴ്ച യുവതി ദില്ലിയിലെത്തുകയും മഹിപാല്‍പുരിലെ ഹോട്ടലില്‍ മുറിയെടുക്കുകയും ചെയ്തു. തുടര്‍ന്ന് അന്നേദിവസം രാത്രി ഹോട്ടല്‍മുറിയിലെത്തിയ കൈലാഷ് യുവതിയെ ബലാത്സംഗം ചെയ്‌തെന്നാണ് പരാതി. കൈലാഷിനൊപ്പം ഹോട്ടലിലെത്തിയ വസീമും യുവതിക്ക് നേരേ അതിക്രമം കാട്ടിയെന്നും പരാതിയിലുണ്ടായിരുന്നു. സംഭവത്തില്‍ ബുധനാഴ്ച രാവിലെയാണ് യുവതി വസന്ത്കുഞ്ച് പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയത്. തുടര്‍ന്ന് പോലീസ് കേസെടുക്കുകയും പ്രതികളെ പിടികൂടുകയുമായിരുന്നു. ബ്രിട്ടീഷ് ഹൈക്കമ്മീഷനെയും പോലീസ് വിവരമറിയിച്ചിട്ടുണ്ട്.

