തിരുവനന്തപുരം: വാവ സുരേഷിനെതിരെ വീണ്ടും വനംവകുപ്പ് രംഗത്ത്. വനംവകുപ്പിന്റെ പരിശീലന പരിപാടിയിൽ പങ്കെടുത്ത സർട്ടിഫിക്കറ്റ് ഉണ്ടെങ്കിൽ മാത്രമെ പാമ്പിനെ പിടിക്കാൻ അനുമതിയുള്ളൂ എന്ന് വനംവകുപ്പ് അധികൃതർ വ്യക്തമാക്കി.
‘വാവ സുരേഷ് അനുഭവ പരിചയമുള്ള പാമ്പുപിടിത്തക്കാരനാണ്. എന്നാലും വനംവകുപ്പിന്റെ പരിപാടിയിൽ പങ്കെടുക്കണം’- അരിപ്പ ഫോറസ്റ്റ് ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ട് ഡെപ്യൂട്ടി ഡയറക്ടർ വൈ. മുഹമ്മദ് അൻവർ പറഞ്ഞു.
മാത്രമല്ല വനംവകുപ്പിന്റെ പരിശീലന പരിപാടിയിൽ പങ്കെടുത്ത് സർട്ടിഫിക്കറ്റ് നേടിയാലെ പാമ്പിനെ പിടിക്കാനാകൂ. അല്ലാത്തവർക്കെതിരെ വന്യജീവി സംരക്ഷണ നിയമപ്രകാരം നിയമനടപടി സ്വീകരിക്കുമെന്നും മുഹമ്മദ് അൻവർ കൂട്ടിച്ചേർത്തു.
അതേസമയം പ്രളയത്തിന് ശേഷം പാമ്പ് പിടുത്തക്കാരുടെ ആവശ്യം കൂടിയതോടെയാണ് വനംവകുപ്പ് പരിശീലന പരിപാടി ആരംഭിച്ചത്. 21 മുതൽ 65 വയസ്സുവരെ പ്രായമുള്ളവർക്കാണ് പരിശീലന പരിപാടിയിൽ പങ്കെടുക്കാനാവുക. ഒറ്റ ദിവസമാണ് പരിശീലനം സംഘടിപ്പിക്കുന്നത്. അഞ്ച് വർഷത്തേയ്‌ക്കാണ് സർട്ടിഫിക്കറ്റ് നൽകുക. നിയമ വിരുദ്ധമായി പാമ്പിനെ പിടിച്ചാൽ വനംവകുപ്പ് സർട്ടിഫിക്കറ്റ് റദ്ദാക്കും.
എന്നാൽ ഇതുവരെ 1650 പേർക്കാണ് പരിശീലനം നൽകിയിട്ടുള്ളതെന്നും പരിശീലനം ലഭിച്ചവർക്ക് പ്രത്യേക ധനസഹായവും നൽകുന്നുണ്ടെന്നും പാമ്പ് കടിയേറ്റാൽ ചികിത്സയ്‌ക്കായി ഒരു ലക്ഷം രൂപയും മരിച്ചാൽ കുടുംബത്തിന് രണ്ട് ലക്ഷം രൂപയുമാണ് നൽകുകയെന്നും മുഹമ്മദ് അൻവർ വ്യക്തമാക്കി.