ശ്രീനഗർ: ജമ്മുവിലെ രജൗരി ജില്ലയിൽ ഒളിവിലായിരുന്ന ഭീകരൻ അബ്ദുൾ ഹമീദ് ഖാന്റെ സ്വത്ത് കണ്ടുകെട്ടി ജമ്മു കശ്മീർ സംസ്ഥാന അന്വേഷണ ഏജൻസി. യുഎപിഎ സെക്ഷൻ 33 പ്രകാരമാണ് നടപടി. കൂടാതെ, അബ്ദുൾ ഹമീദ് ഖാന്റെ കൂട്ടാളികളായ പഞ്ചാബ് സംഗ്രൂർ ജില്ലയിലെ സിറ്റി സുനം നിവാസിയായ ഗുർപാൽ സിംഗ്, രജൗരി ജില്ലയിലെ തഹ്‌സിൽ പഞ്ച്ഗ്രെയിനിൽ താമസിക്കുന്ന മുഹമ്മദ് റഫീഖ് ഖാൻ എന്നിവർക്കെതിരെയും നടപടി ആരംഭിച്ചിട്ടുണ്ട്.
1992ൽ ജില്ലയിൽ നിന്നുള്ള നിരവധി യുവാക്കൾക്കൊപ്പം ആയുധപരിശീലനത്തിനായി പാകിസ്ഥാനിലേക്ക് പോയ അബ്ദുൾ റഹ്മാൻ ഖാൻ ഇപ്പോൾ ലഷ്‌കറെ ത്വയ്ബയുടെ കീഴിലാണ് പ്രവർത്തിക്കുന്നതെന്ന് എസ്ഐഎ വക്താവ് പറഞ്ഞു. സ്ലീപ്പർ സെല്ലുകൾ സജീവമാക്കുന്നതിനും ഇന്ത്യയ്‌ക്കെതിരെ യുദ്ധം ചെയ്യാനുമായി കശ്മീരിലെ ഒട്ടേറെ യുവാക്കളെ അബ്ദുൾ റഹ്മാൻ ഖാൻ ഭീകര സംഘടനയിലേയ്‌ക്ക് റിക്രൂട്ട് ചെയ്തിരുന്നു .രജൗരി ജില്ലയിൽ നടന്ന നിരവധി ഭീകരാക്രമണങ്ങളിലും തീവ്രവാദ പ്രവർത്തനങ്ങളിലും അബ്ദുൾ റഹ്മാൻ ഖാന് പ്രധാന പങ്കുവഹിച്ചിട്ടുണ്ട്.