പാലക്കാട് ആർഎസ്എസ് മുൻ ജില്ലാ ശാരീരിക് ശിക്ഷൺ പ്രമുഖ് എ.ശ്രീനിവാസൻ വധക്കേസിൽ കേസിൽ യുഎപിഎ ചുമത്തി നടത്തുന്ന അന്വേഷണത്തെ ന്യായീകരിച്ച് എൻഐഎ. ഇതുസംബന്ധിച്ച സത്യവാങ്മൂലം എൻഐഎ ഐജി സുപ്രീം കോടതിയിൽ ഫയൽചെയ്തു. കേസിലെ അന്വേഷണത്തിനെതിരായ ഹർജി തള്ളണമെന്നും എൻഐഎ സുപ്രീംകോടതിയിൽ ആവശ്യപ്പെട്ടു. എൻഐഎ അന്വേഷണത്തിനെതിരെ കേസിലെ പ്രതി കരമന അഷറഫ് മൗലവി നൽകിയ ഹർജിയിലാണ് സത്യവാങ്മൂലം ഫയൽചെയ്തത്.
“ശ്രീനിവാസന്റെ കൊലപാതകത്തിന് പിന്നിൽ ഗൂഢാലോചനയുണ്ട്. ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെട്ട സർക്കാരിനെ അട്ടിമറിക്കുക എന്ന അജണ്ടയ്ക്ക് തടസം നിൽക്കുന്നവരെ ഉന്മൂലനം ചെയ്യുക എന്നതാണ് പോപ്പുലർ ഫ്രണ്ടിന്റെ രീതി. ഇങ്ങനെ തടസം നിൽക്കുന്നവരുടെ പട്ടിക പോപ്പുലർ ഫ്രണ്ട് തയ്യാറാക്കിയിട്ടുണ്ട്. ആ പട്ടികയിലെ ഒരാൾ മാത്രമാണ് കൊല്ലപ്പെട്ട ശ്രീനിവാസൻ. ഇന്ത്യയിൽ ഭീകര പ്രവർത്തനം നടത്താൻ ഇടപെടുന്ന പല രാജ്യാന്തര സംഘടനകളുമായും പോപ്പുലർ ഫ്രണ്ടിന് ബന്ധമുണ്ട് “- കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ എൻഐഎ വ്യക്തമാക്കി.
2022 ഏപ്രിൽ 16നാണ് ആർഎസ്എസ് മുൻ ജില്ലാ ശാരീരിക് ശിക്ഷൺ പ്രമുഖ് മൂത്താന്തറ ആരപ്പത്ത് എ.ശ്രീനിവാസൻ (44) കൊല്ലപ്പെട്ടത്. ശ്രീനിവാസനെ കൊലപ്പെടുത്തിയത് പോപ്പുലർ ഫ്രണ്ട് പ്രവർത്തകരാണെന്നാണ് പോലീസിന്റെ കണ്ടെത്തൽ. പിന്നീട് എൻഐഎ കേസ് ഏറ്റെടുത്തു. രാജ്യവ്യാപകമായി പോപ്പുലർ ഫ്രണ്ട് നിരോധനത്തിലേക്ക് നയിച്ചതിനു കാരണമായ കേസുകളിലൊന്നു കൂടിയാണിത്.

