ദില്ലി: കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയില്‍ വിവാദം. കന്യാകുമാരി മുതല്‍ കശ്മീര്‍ വരെയാണ് രാഹുൽ ജോഡോ യാത്ര നടത്തുന്നത്. പങ്കെടുക്കുന്നവര്‍ക്ക് താമസമൊരുക്കിയിരിക്കുന്ന കണ്ടെയ്‌നറുകളാണ് ഇപ്പോൾ വിവാദത്തിലായിരിക്കുന്നത്. രാഹുലിന് മാത്രമായി ഒരു കണ്ടെയ്‌നര്‍ പ്രത്യേകമായി മാറ്റിവച്ചിട്ടുണ്ട്. മറ്റുള്ളവര്‍ക്കായി ഒരുക്കിയ കണ്ടെയ്‌നറില്‍ ഒന്നില്‍ മാത്രം നിരവധി പേരാണ് താമസിക്കേണ്ടത്.
ഫസ്റ്റ് ക്ലാസ് കണ്ടെയ്‌നറാണ് രാഹുൽ ഉപയോഗിക്കുന്നത്. എസി ചെയ്ത കണ്ടെയ്‌നറില്‍ മറ്റാര്‍ക്കും കയറാനാവില്ല. ഫ്രിഡ്ജ്, ഫാന്‍, സോഫ, മെത്ത, യൂറോപ്യന്‍ ടോയ്‌ലറ്റ്, അടിപൊളി വാഷ് ബേസിന്‍ തുടങ്ങിയവയെല്ലാം ഇതിലുണ്ട്.
ലോറിയിലുറപ്പിച്ച 60 കണ്ടെയ്‌നറുകളിലാണ് യാത്രയിലെ സ്ഥിരം അംഗങ്ങള്‍ ഉറങ്ങുന്നത്. പത്തു പേര്‍ക്ക് പങ്കെടുക്കാവുന്ന കോണ്‍ഫറന്‍സ് മുറിയുമുണ്ട്. കെ.സി വേണുഗോപാല്‍, ജയ്‌റാം രമേഷ്, ദ്വിഗ്‌വിജയ് സിങ് എന്നിവര്‍ രണ്ടു കിടക്കകളുള്ള കണ്ടെയ്‌നറിലാണ് ഉറങ്ങുന്നത്. നാലു കിടക്കകളും ആറു കിടക്കകളും 12 കിടക്കകളും ഉള്ള കണ്ടെയ്‌നറുകളുമുണ്ട്. നേതാക്കള്‍ക്കുള്ളവയില്‍ ടോയ്‌ലറ്റുണ്ട്. സാധാരണക്കാരായ യാത്രക്കാർക്ക് അവര്‍ക്ക് യാത്രക്കൊപ്പമുള്ള മൊബൈല്‍ ടോയ്‌ലറ്റുകളാണ്.