ദില്ലി : ഇന്ത്യ ആതിഥ്യമരുളുന്ന ജി 20 ഉച്ചകോടിയുടെ ഭാഗമായി നടന്ന ജി20 വിദേശകാര്യമന്ത്രിമാരുടെ യോഗം സമാപിച്ചു. യോഗത്തിൽ അവതരിപ്പിക്കപ്പെട്ട പ്രമേയത്തിലെ യുക്രൈയ്നിലെ റഷ്യൻ ആക്രമണത്തെ അപലപിക്കുന്ന ഭാഗത്തിലൊഴികെ എല്ലായിടത്തും സഖ്യ കക്ഷികൾ ഒരുപോലെ കൈകോർത്തു.
യുക്രൈയ്ൻ വിഷയത്തിൽ സമവായമുണ്ടായില്ലെന്ന് വിദേശകാര്യമന്ത്രി എസ്. ജയശങ്കർ പറഞ്ഞു.
യുക്രൈയ്ൻ ആക്രമണത്തിലെ ആശങ്കയും രാജ്യാന്തര നിയമങ്ങൾ പാലിക്കണമെന്നതുമായ ബന്ധപ്പെട്ട വിഷയത്തിലാണ് വിയോജിപ്പ്.
റഷ്യയും ഇപ്പോൾ റഷ്യക്ക് രഹസ്യമായി ആയുധങ്ങൾ വിൽക്കുന്നു എന്ന് ആരോപിക്കപ്പെടുന്ന ചൈനയുമാണ് എതിരഭിപ്രായം രേഖപ്പെടുത്തിയതെന്നാണ് കരുതപ്പെടുന്നത്. എതിരഭിപ്രായമുണ്ടെന്ന കാര്യം പ്രമേയത്തിലും പരാമർശിക്കുന്നുണ്ട് . സുസ്ഥിര വികസനം, കാലാവസ്ഥാ വ്യതിയാനം, ജൈവവൈവിധ്യ സംരക്ഷണം തുടങ്ങിയ കാര്യങ്ങളിൽ അംഗ രാജ്യങ്ങൾ ഒറ്റക്കെട്ടായി അഭിപ്രായം രേഖപ്പെടുത്തി. യോഗത്തിൽ അമേരിക്കയും റഷ്യയും തമ്മിൽ യുക്രൈയ്ൻ വിഷയത്തിൽ പരസ്പരം കൊമ്പു കോർക്കുകയും ചെയ്തു.