പനാജി: ഗോവയിലും ബിജെപിക്ക് മുൻതൂക്കം. തെരഞ്ഞെടുപ്പ് ഫലത്തിൽ വ്യക്തമായ രാഷ്ട്രീയചിത്രം തെളിഞ്ഞ ഗോവയിൽ രാഷ്ട്രീയ നീക്കങ്ങൾ ഊർജിതമാക്കുകയാണ് ബിജെപി. ഇതേതുടർന്ന് ഗോവയില്‍ ബിജെപി സര്‍ക്കാര്‍ രൂപീകരണത്തിന് തയാറെടുക്കുന്നു.
ഗോവയിൽ 21 സീറ്റാണ് അധികാരത്തിലെത്താൻ വേണ്ടത്. 18 സീറ്റിൽ ബിജെ പി മുന്നിലാണ്. ഇതേതുടർന്ന് ഗവര്‍ണര്‍ പി.എസ്. ശ്രീധരന്‍ പിള്ളയുമായി ഇന്നു തന്നെ ബിജെപി നേതാക്കള്‍ കൂടിക്കാഴ്ച നടത്തി സര്‍ക്കാര്‍ രൂപീകരണത്തിന് അനുമതി തേടി.
അതേസമയം 40 അംഗ സഭയില്‍ 19 സീറ്റുകളില്‍ ബിജെപി വിജയം ഉറപ്പിട്ടുണ്ട്. കോണ്‍ഗ്രസ് 11 സീറ്റിലും തൃണമൂല്‍ 4 സീറ്റിലും ലീഡ് ചെയ്യുന്നുണ്ട്. ആറു സീറ്റില്‍ ബിജെപി വിമതര്‍ അടക്കം സ്വതന്ത്രര്‍ ലീഡ് ചെയ്യുന്നുണ്ട്. മാത്രമല്ല സംസ്ഥാനത്ത് ഏറ്റവും വലിയ ഒറ്റകക്ഷി ബിജെപിയാണ്. ചില സ്വതന്ത്രരുടെ പിന്തുണയും ബിജെപിക്കുണ്ട്. ഇക്കാര്യം ഗവര്‍ണറെ അറിയിക്കും.
എന്നാൽ രാവിലെ ഭൂരിപക്ഷമില്ലെങ്കിലും ഗോവയില്‍ സര്‍ക്കാര്‍ രൂപികരിക്കണമെന്ന ആവശ്യവുമായി കോൺഗ്രസ് ഗവർണറെ കാണുമെന്ന് റിപ്പോർട്ട് ഉണ്ടായിരുന്നു. വൈകുന്നേരം 3 മണിക്ക് ഗവർണറെ കാണുമെന്നായിരുന്നു വ്യക്തമാക്കിയിരുന്നത്. തുടർന്ന് ആദ്യഫല സൂചികകൾക്ക് പിന്നാലെ കോൺഗ്രസ് ലീഡ് നിലകൾ മാറിമറിയുകയായിരുന്നു.