തിരുവനന്തപുരം: സ്വർണക്കടത്ത് കേസ് അന്വേഷണത്തിന്‍റെ ഭാഗമായി സെക്രട്ടേറിയറ്റിലെ 40 സുരക്ഷാ ക്യാമറകളിലെ ദൃശ്യങ്ങൾ എൻ.ഐ.എ. പരിശോധിക്കും. മുഖ്യമന്ത്രിയുടെ ഓഫീസ് ഉൾപ്പെടുന്ന സെക്രട്ടേറിയറ്റ് പ്രധാന മന്ദിരത്തിലെയും കന്‍റോൺമെന്‍റ് ഗേറ്റ് ഭാഗത്തെയും ക്യാമറകളിലെ ദൃശ്യങ്ങളാണ് പരിശോധിക്കുന്നത്. ഈ ഭാഗങ്ങളിൽനിന്നുള്ള 40 ക്യാമറ ദൃശ്യങ്ങൾ പകർത്തിത്തുടങ്ങാനും എൻ.ഐ.എ. പൊതുഭരണ വകുപ്പിനോട് ആവശ്യപ്പെട്ടു.
ക്യാമറകളുടെ വിന്യാസം സംബന്ധിച്ച രൂപരേഖ പരിശോധിച്ചശേഷമാണ് എൻ.ഐ.എ. ഉദ്യോഗസ്ഥർ ഇക്കാര്യം പൊതുഭരണ വകുപ്പിനെ അറിയിച്ചത്. സെക്രട്ടേറിയറ്റിലുള്ള 82 ക്യാമറകളിൽനിന്നുള്ള ഒരുവർഷത്തെ ദൃശ്യങ്ങൾ പകർത്തണമെങ്കിൽ 1.4 കോടി രൂപ ചെലവാകുമെന്നാണു കണ്ടെത്തിയത്.
എന്നാല്‍ ഇതിന്‍റെ പകുതിയോളം ക്യാമറകളുടെ ദൃശ്യങ്ങൾ പകർത്താൻ 70 ലക്ഷം രൂപയോളം ചെലവുവരുമെന്നാണ് വിലയിരുത്തല്‍. ദൃശ്യങ്ങൾ പകർത്താനുള്ള സംഭരണ സംവിധാനങ്ങൾ വാങ്ങാൻ ഉടൻ ടെൻഡർ വിളിക്കും. അതേസമയം ദൃശ്യങ്ങൾ പകർത്താൻ ഒരു മാസത്തിലധികം സമയം വേണ്ടിവരുമെന്നാണ് കണക്കാക്കുന്നത്.

