ന്യൂഡല്‍ഹി: കാസര്‍കോട് ജില്ലയിലെ എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതരുടെ ചികിത്സ സംബന്ധിച്ച കാര്യങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കാന്‍ കേരള ഹൈക്കോടതിക്ക് നിർദേശം നൽകി സുപ്രീം കോടതി. ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചാണ് കേരള ഹൈക്കോടതിക്ക് നിര്‍ദേശം നല്‍കിയത്.
കാസര്‍കോട് ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റി സെക്രട്ടറി എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതരുടെ ചികിത്സ സംബന്ധിച്ച് മേൽനോട്ടം വഹിക്കാൻ സുപ്രീം കോടതിക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഈ റിപ്പോര്‍ട്ടിലെ ശുപാര്‍ശകള്‍ നടപ്പാക്കുന്നത് സംബന്ധിച്ച് മേല്‍നോട്ടം വഹിക്കാനാണ് സുപ്രീം കോടതി കേരള ഹൈക്കോടതിക്ക് നിർദേശം നല്‍കിയത്. അതേസമയം, ദുരിത ബാധിതർക്കുള്ള നഷ്ടപരിഹാര വിതരണം പൂർത്തിയായി. അതിനാൽ ചീഫ് സെക്രട്ടറി ഡോ. വി.പി ജോയിക്കെതിരായ കോടതി അലക്ഷ്യ ഹര്‍ജിയിലെ നടപടി സുപ്രീം കോടതി അവസാനിപ്പിച്ചു.

