തിരുവനന്തപുരം: കോവിഡ് തീവ്രവ്യാപനം കുറയുന്ന പശ്ചാത്തലത്തിൽ മാസ്‌കുകള്‍ (Mask) ഒഴിവാക്കുന്നതു സംബന്ധിച്ച് സര്‍ക്കാര്‍ ആലോചന ആരംഭിച്ചു. കൊവിഡ് (Covid) പ്രതിരോധത്തിനു വേണ്ടി സർക്കാർ രൂപീകരിച്ച വിദഗ്ധ സമിതിയിലെ അംഗങ്ങളോടും ആരോഗ്യ വിദഗ്ധരോടും സർക്കാർ ഇതു സംബന്ധിച്ച് അഭിപ്രായങ്ങൾ ആരാഞ്ഞു.
രോഗം കുറയുന്ന സാഹചര്യത്തില്‍ ക്രമേണ മാസ്‌ക് ഒഴിവാക്കാമെന്നാണ് സര്‍ക്കാരിന്റെയും തീരുമാനം. എന്നാല്‍ മാസ്‌ക് ഒഴിവാക്കുന്നത് എന്നു മുതല്‍ തുടങ്ങണമെന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല. മാസ്‌ക് ഒഴിവാക്കുന്നതില്‍ പ്രശ്‌നമില്ലെന്നാണ് വിദഗ്ധസമിതി നിര്‍ദേശിച്ചത്. മാസ്‌ക് നിര്‍ബന്ധമായി ധരിക്കണമെന്ന നിബന്ധന ഒഴിവാക്കണം. താല്‍പര്യമുള്ളവര്‍ക്കു തുടര്‍ന്നും മാസ്‌ക് ധരിക്കാം. രോഗലക്ഷണങ്ങളുള്ളവര്‍ പുറത്തിറങ്ങുമ്ബോള്‍ മാസ്‌ക് ധരിക്കണമെന്ന നിര്‍ദേശം വയ്ക്കണമെന്നും വിദഗ്ധസമിതി സര്‍ക്കാരിനെ അറിയിച്ചു.
രണ്ടു വര്‍ഷം മുന്‍പാണ് കേരളത്തില്‍ മാസ്‌ക് നിര്‍ബന്ധമാക്കി സര്‍ക്കാര്‍ ഉത്തരവിറക്കിയത്. കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ വീടുകളിലും മാസ്‌ക് ഉപയോഗിക്കണമെന്ന നിര്‍ദ്ദേശവും സര്‍ക്കാര്‍ മുന്നോട്ടു വച്ചിരുന്നു.