കൊച്ചി: ദുല്‍ഖര്‍ സല്‍മാന് തിയേറ്റര്‍ സംഘടനകളുടെ വിലക്ക്. ദുല്‍ഖര്‍ നിര്‍മ്മിച്ച ‘സല്യൂട്ട്’ ഒ.ടി.ടിയില്‍ റിലീസ് ചെയ്യാനുള്ള തീരുമാനത്തിലാണ് നടപടി. ഇന്ന് നടന്ന ഫിയോക്കിന്റെ യോഗത്തിലാണ് ദുല്‍ഖര്‍ സല്‍മാന്റെ സിനിമകളെ വിലക്കാന്‍ തീരുമാനിച്ചത്. ധാരണകളും വ്യവസ്ഥകളും ലംഘിച്ചാണ് സല്യൂട്ട് സിനിമ ഒടിടിക്ക് നൽകിയതെന്ന് ഫിയോക് ആരോപിക്കുന്നു.
ജനുവരിയിൽ തിയേറ്റർ റിലീസ് ചെയ്യുവാൻ തീരുമാനിച്ച ചിത്രമായിരുന്നു സല്യൂട്ട്. എന്നാൽ ഒമിക്രോൺ ഭീഷണിയെ തുടർന്ന് റിലീസ് മാറ്റുകയായിരുന്നു. ഇപ്പോൾ ചിത്രം ഒടിടിയ്ക്ക് (OTT) നൽകുന്നത് തിയേറ്റർ ഉടമകളോട് ചെയ്യുന്ന ചതിയാണ്. ദുൽഖർ സൽമാൻ അഭിനയിക്കുകയോ നിർമ്മിക്കുകയോ ചെയ്യുന്ന ഒരു ചിത്രവും ഇനി മുതൽ കേരളത്തിലെ തിയേറ്ററുകളിൽ പ്രദർശിപ്പിക്കുകയില്ല എന്ന് വിജയകുമാർ അറിയിച്ചു. കുറുപ്പ് റിലീസിന്റെ സമയത്തു തിയറ്റർ ഉടമകൾ പരമാവധി പിന്തുണച്ചു. തിയറ്ററുകാരെ ആവശ്യമുള്ള സമയത്ത് ഉപയോഗിച്ചുവെന്നും ഫിയോക് പ്രസിഡന്റ് വിജയകുമാർ പറഞ്ഞു.
ദുല്‍ഖറിന്റെ ഒരു സിനിമകളും ഇനി തിയേറ്ററില്‍ പ്രദര്‍ശിപ്പിക്കില്ല എന്ന നിലപാടാണ് ഫിയോക് എടുത്തിരിക്കുന്നത്. റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ അരവിന്ദ് കരുണാകരന്‍ എന്ന പൊലീസ് ഉദ്യോഗസ്ഥനായാണ് ദുല്‍ഖര്‍ വേഷമിടുന്നത്.