ദില്ലി: യാത്ര ചെയ്യാൻ പുതിയ ബെൻസ് കാർ വേണമെന്ന് സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടില്ലെന്ന് ഗവർണ്ണർ ആരീഫ് മുഹമ്മദ് ഖാൻ. മാത്രമല്ല പുതിയ കാര്‍ സര്‍ക്കാരിനോട് ആവശ്യപ്പെടണമെന്ന രാജ്ഭവന്‍ ഫയലില്‍ താന്‍ നടപടിയെടുത്തിട്ടില്ല.
നേരത്തത്തെ രാജ്ഭവൻ രേഖാമൂലം സർക്കാരിനോട് ഇക്കാര്യം ആവശ്യപ്പെട്ടതായാണ് വിവരം. രണ്ട് മാസം മുൻപാണ് ധനവകുപ്പിന് രാജ്ഭവൻ അപേക്ഷ നൽകിയതെന്നും പറഞ്ഞിരുന്നു. ഇതോടെ പുതിയ ബെൻസ് കാർ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ആവശ്യപ്പെട്ടെന്നായിരുന്നു പുറത്തുവന്ന വിവരം.
എന്നാൽ ചുരുക്കം ചില യാത്രകളിലൊഴികെ ഒരു വര്‍ഷമായി ഉപയോഗിക്കുന്നത് ഭാര്യക്ക് അനുവദിച്ച വാഹനമാണ്. എത് വാഹനം വേണമെന്ന് സർക്കാരിന് തീരുമാനിക്കാമെന്നും ഗവര്‍ണ്ണര്‍ പറഞ്ഞു.
85 ലക്ഷം രൂപയുടെ ബെൻസ് കാർ ആവശ്യപ്പെട്ട് രണ്ട് വർഷം മുമ്പ് ഗവർണർ കത്തുനൽകിയിരുന്നു. എന്നാൽ ഗവർണറുടെ ആവശ്യം ധനവകുപ്പ് അംഗീകരിച്ചെങ്കിലും അന്തിമ തീരുമാനം എടുത്തിരുന്നില്ല. നിലവിൽ ഗവർണർ ഉപയോഗിക്കുന്ന ബെൻസിന് 12 വർഷത്തെ പഴക്കമുണ്ട്.
ഇതേതുടർന്ന് മെക്കാനിക്കൽ എഞ്ചിനീയർ പരിശോധന നടത്തി വാഹനം മാറ്റണം എന്നാവശ്യപ്പെട്ടിരുന്നു. വിഐപി പ്രോട്ടോക്കോൾ പ്രകാരം ഒരു ലക്ഷം കിലോമീറ്റർ ഓടിയാൽ വാഹനം മാറ്റാം. ഗവർണറുടെ വാഹനം നിലവിൽ ഒന്നരലക്ഷം കിലോമീറ്റർ ഓടിയിട്ടുണ്ട്.