തിരുവനന്തപുരം: സർക്കാരിനും മുഖ്യമന്ത്രിക്കുമെതിരെ തെളിവുകൾ പുറത്ത് വിടുമെന്ന് അറിയിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ വിളിച്ച വാർത്താ സമ്മേളനം ഇന്ന്. രാവിലെ 11;45 നാണ് ഗവർണറുടെ വാർത്താ സമ്മേളനം നടക്കുന്നത്. രാജ്ഭവനിൽ വെച്ച് സാധാരണ അഭിമുഖങ്ങൾ നൽകാറുണ്ടെങ്കിലും ആദ്യമായാണ് ഇത്തരത്തിൽ അസാധാരണമായ വാർത്ത സമ്മേളനം നടക്കുന്നത്.
ചരിത്ര കോൺഗ്രസിലെ വധശ്രമത്തിലെ ഗൂഢാലോചന സംബന്ധിച്ച് മുഖ്യമന്ത്രിക്കെതിരായ തെളിവുകൾ പുറത്ത് വിടും.വീഡിയോ ദൃശ്യങ്ങളും രേഖകളും പുറത്തുവിടാനാണ് വാർത്ത സമ്മേളനം എന്നാണ് രാജ്ഭവന്റെ തന്നെ ഔദ്യോഗികമായ അറിയിപ്പ്. ചരിത്ര കോൺഗ്രസിൽ തനിക്കെതിരെ നടന്ന അക്രമത്തിൽ മുഖ്യമന്ത്രിയുടെ പങ്ക് അടക്കം വെളിപ്പെടുത്തുമെന്നും ഗവർണർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
ചാൻസിലർ പദവി ഒഴിയാമെന്ന് നിർദ്ദേശിച്ചപ്പോൾ തുടരാൻ ആവശ്യപ്പെട്ട് മുഖ്യമന്ത്രി അയച്ച കത്തുകളും പുറത്തുവിടുമെന്ന് ഗവർണർ വ്യക്തമാക്കിയിരുന്നു. ഉന്നത വിദ്യാഭ്യാസ രംഗത്ത് ഇടപടെലുകൾ ഉണ്ടാകില്ലെന്ന് ഉറപ്പ് നൽകി മുഖ്യമന്ത്രി അയച്ച കത്തിൽ മറ്റെന്തൊക്കെ വിവരങ്ങളുണ്ടെന്ന ആകാംക്ഷയിൽ ഉറ്റുനോക്കുകയാണ് കേരളം.

