തിരുവനന്തപുരം: മാവോയിസ്റ്റുകള്‍ക്ക് കീഴടങ്ങാനുള്ള പുരനധിവാസ പാക്കേജുമായി സംസ്ഥാന സർക്കാർ. കീഴടങ്ങുന്ന മാവോയിസ്റ്റ് തീവ്രവാദികൾക്കുള്ള പുരനധിവാസ പദ്ധതിക്ക് സര്‍ക്കാർ അംഗീകാരം അംഗീകാരം നൽകി. അഞ്ചു ഉപാധികളാണ് മാവോയിസ്റ്റുകൾക്ക് കീഴടങ്ങാന്‍ സർക്കാർ മുന്നോട്ടുവയ്ക്കുന്നത് . കീഴടങ്ങുന്നവര്‍ക്ക് അഞ്ചു ലക്ഷം രൂപ വരെ വരെ സാമ്പത്തിക സഹായം നല്‍കും. കേന്ദ്ര സര്‍ക്കാരിന്‍റെ നിര്‍ദേശപ്രകാരമുള്ള ഉത്തരവ് രണ്ടു ദിവസത്തിനകം പ്രാബല്യത്തിലാകും.
ഇതുമായി ബന്ധപ്പെട്ട സംസ്ഥാന പോലീസ് മേധാവി തയാറാക്കിയ നിര്‍ദേശങ്ങള്‍ അടങ്ങിയ ഫയലില്‍ മുഖ്യമന്ത്രി ഒപ്പുവെച്ചു. കീഴടങ്ങുന്നവര്‍ക്ക് അഞ്ച് ഉപാധികളാണ് മുന്നോട്ടു വെച്ചിരിക്കുന്നത്. കീഴടങ്ങുന്നവര്‍ ചെയ്ത കുറ്റങ്ങള്‍ വെളിപ്പെടുത്തണം, അതോടൊപ്പം കൂടെയുള്ളവരെക്കുറിച്ചും അവരുടെ കൈവശമുള്ള പണം, ആയുധം എന്നിവയെക്കുറിച്ചും വിവരങ്ങള്‍ കൈമാറണം. ജില്ലാതല കീഴടങ്ങല്‍ സമിതിക്കു മുന്നിലാണ് കീഴടങ്ങേണ്ടത്. സ്വന്തമായിട്ടാണ് കീഴടങ്ങുന്നതെന്ന് പരസ്യമായി മാധ്യമങ്ങളിലൂടെ പ്രഖ്യാപിക്കണം എന്നിവരാണ് നിര്‍ദേശങ്ങള്‍.
കൊടുംകുറ്റകൃത്യങ്ങൾ ചെയ്ത മാവോയിസ്റ്റുകൾ നിയമപരമായ നടപടികള്‍ നേരിടേണ്ടിവരും. എന്നാല്‍ കോടതി കേസ് പരിഗണിക്കുമ്പോൾ കുറ്റകൃത്യങ്ങളുടെ ഗൗരവം കണക്കിലെടുത്ത് വിചാരണ വേണോ വേണ്ടയോ എന്ന് സർക്കാരിന് തീരുമാനിക്കാം. മാപ്പുസാക്ഷിയാക്കാനുള്ള സാഹചര്യങ്ങളുണ്ടെങ്കില്‍ അത് കോടതിയുടെ അനുമതിയോടെ ചെയ്യുമെന്നും ഡിജിപി സമർപ്പിച്ച നിർദേശത്തിലുണ്ട്.