തിരുവനന്തപുരം: ഷാരോണ്‍ വധക്കേസില്‍ കസ്റ്റഡില്‍ കിട്ടിയ ഒന്നാം പ്രതി ഗ്രീഷ്മയെ പോലീസ് ഇന്ന് കൂടുതൽ ചോദ്യം ചെയ്യും. പൊലീസ് കസ്റ്റഡിയിലുള്ള അമ്മ സിന്ധു, അമ്മാവന്‍ നിര്‍മല്‍ എന്നിവര്‍ക്കൊപ്പം ഇരുത്തിയും ചോദ്യം ചെയ്യും. ഇതോടു കൂടി കൂടുതല്‍ വ്യക്തത ലഭിക്കുമെന്നാണ് അന്വേഷണ സംഘം പ്രതീക്ഷിക്കുന്നത്.
മറ്റൊരാളുമായി വിവാഹം ഉറപ്പിച്ച ഗ്രീഷ്മ അന്ധവിശ്വാസത്തെ തുടര്‍ന്ന് മകനെ കൊന്നു എന്ന് ഷാരോണിന്റെ മാതാപിതാക്കളുടെ ആരോപണം. ഇക്കാര്യത്തില്‍കൂടി വ്യക്തത വരുത്തിയിട്ടേ കൂടുതൽ തെളിവെടുപ്പ് അന്വേഷണ സംഘം നടത്തുകയുള്ളൂ.
ഇന്നലെയാണ് ഗ്രീഷ്മയെ നെയ്യാറ്റിന്‍ക്കര മജിസ്‌ട്രേറ്റ് കോടതി ഏഴ് ദിവസത്തേക്ക് ഗ്രീഷ്മയെ കസ്റ്റഡിയില്‍ വിട്ടത്. ചോദ്യം ചെയ്യലും തെളിവെടുപ്പും ക്യാമറയില്‍ പകര്‍ത്തണമെന്ന് കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്.
ഗ്രീഷ്മയെ കസ്റ്റഡിയില്‍ വിട്ടുകിട്ടുകിട്ടണമെന്ന പ്രോസിക്യൂഷന്‍ ആവശ്യത്തെ പ്രതിയുടെ അഭിഭാഷകന്‍ ഇന്നലെ കോടതിയില്‍ എതിര്‍ത്തു. വിഷം കൊണ്ടുവന്നത് ഷാരോണ്‍ ആയിക്കൂടെയെന്നായിരുന്നു പ്രതിഭാഗം വാദം, സ്വകാര്യ ചിത്രങ്ങള്‍ ഉപയോഗിച്ച് ഷാരോണ്‍ ഭീഷണിപ്പെടുത്തിയെന്നും പ്രതിഭാഗം വാദിച്ചു.
മരണം വരെ ഗ്രീഷ്മയെ പ്രണയിനിയായി ഷാരോണ്‍ കണ്ടു. രണ്ട് പേരും തമിഴ്‌നാട്ടിലെ ചില സ്ഥലങ്ങളില്‍ ഒരുമിച്ച് താമസിച്ചിട്ടുണ്ടെന്നും പ്രോസിക്യൂഷന്‍ കോടതിയില്‍ പറഞ്ഞു. എന്നാല്‍, തെളിവുകള്‍ ശേഖരിക്കാന്‍ കസ്റ്റഡിയില്‍ വേണമെന്നും പ്രോസിക്യൂഷന്റെ ആവശ്യം നെയ്യാറ്റിന്‍കര മജിസ്‌ട്രേറ്റ് കോടതി അംഗീകരിക്കുകയായിരുവന്നു.
അതേസമയം, കേസന്വേഷേണം പൂര്‍ത്തിയാക്കി കുറ്റപത്രം നല്‍കുന്ന കാര്യത്തില്‍ ഡിജിപി അഡ്വക്കേറ്റ് ജനറലിനോട് നിയമപദേശം തേടിയേക്കും. കുറ്റകൃത്യത്തിന്റെ ആസൂത്രണവും തെളിവ് നശിപ്പിക്കലുമെല്ലാം തമിഴ്‌നാട്ടില്‍ നടന്നിട്ടുള്ളതിനാല്‍ കേസ് തമിഴ്‌നാട്ടിലേക്ക് കൈമറുന്നതാകും അഭികാമ്യമെന്നായിരുന്നു ജില്ലാ പ്രോസിക്യൂട്ടറുടെ നിയമോപദേശം. എന്നാല്‍ കേരളത്തില്‍ അന്വേഷണം നടത്തുന്നതിലും തടസ്സമില്ലെന്നായിരുന്നു ഒരു വിഭാഗം നിയമജ്ഞരുടെ നിര്‍ദ്ദേശം. ഈ സാഹചര്യത്തിലാണ് വ്യക്തക്കുവേണ്ടി വീണ്ടും ഉപദേശം തേടിയത്.

