ദില്ലി: ഇന്ധനവില വർധിക്കുന്ന പശ്ചാത്തലത്തിൽ പെട്രോളിയം ഉത്പന്നങ്ങള്‍ ജി.എസ്.ടിയുടെ പരിധിയില്‍ ഉള്‍പ്പടുത്തുന്നത് കേന്ദ്ര സര്‍ക്കാറിന്‍റെ ആലോചനയില്‍. വെള്ളിയാഴ്ച ലഖ്‌നൗവില്‍ ചേരുന്ന ജി.എസ്.ടി കൗണ്‍സില്‍ യോഗത്തില്‍ ഇതു സംബന്ധിച്ച ചില സുപ്രധാന തീരുമാനങ്ങള്‍ കൈക്കൊള്ളാനാണ് സാധ്യത.
പ്രധാനമായും പൊതുജനങ്ങളെയും നിത്യജീവിതത്തെയും ബാധിക്കുന്ന പെട്രോളും ഡീസലും ജിഎസ്ടി പരിധിയില്‍പ്പെടുത്താനാണ് ആലോചിക്കുന്നത്. 70 ശതമാനം അംഗങ്ങളുടെ പിന്തുണ ലഭിച്ചാല്‍ ഇന്ധനവില ജി.എസ്.ടിയില്‍ പെടും. എന്നാല്‍ കേരളമടക്കം ഇന്ധനവിലയെ ജി.എസ്.ടിയില്‍ ഉള്‍പ്പെടുത്തുന്നതിനെ അനുകൂലിക്കുന്നില്ല. ഉണ്ടായേക്കാവുന്ന വരുമാനച്ചോര്‍ച്ച തന്നെയാണ് ഇതിനു കാരണം.പെട്രോളിയം ഉത്പന്നങ്ങളെ ജി.എസ്.ടി പരിധിയില്‍ ഉള്‍പ്പെടുത്തുന്നതിനെ ശക്തമായി എതിര്‍ക്കാനാണ് കേരളത്തിന്റെ തീരുമാനമെന്ന് സംസ്ഥാന ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ പറഞ്ഞു.
അതേസമയം ഏതെങ്കിലും ഒന്നോ രണ്ടോ ഉത്പന്നങ്ങളെ ജി.എസ്.ടി പരിധിയില്‍ ഉള്‍പ്പെടുത്തുമ്പോള്‍ അതിലൊന്ന് ഏവിയേഷന് ഉപയോഗിക്കുന്ന ഇന്ധനമാകാനുള്ള സാധ്യതയുണ്ട്. ഇന്ധനവില വര്‍ധന തടയാന്‍ പെട്രോള്‍-ഡീസല്‍ വില ജി.എസ്.ടി പരിധിയില്‍ ഉള്‍പ്പെടുത്തുന്നത് പരിഗണിച്ചു കൂടെ എന്ന് കേരള ഹൈക്കോടതി മുന്‍പ് ചോദിച്ചിരുന്നു.