ആലപ്പുഴ: നവകേരള യാത്രക്കിടെ മുഖ്യമന്ത്രിയും മന്ത്രിമാരും കടന്നുപോകുന്ന വഴിയരികിൽ പ്രതിഷേധിച്ച യുവാക്കളെ മുഖ്യമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥർ കാറിൽ നിന്നിറങ്ങി മർദ്ദിച്ചതിനെ ന്യായീകരിച്ച് മന്ത്രി സജി ചെറിയാൻ. സമരത്തിന് പോയാൽ അടികിട്ടുമെന്നും അടികൊടുക്കാനാണ് പോലീസെന്നുമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. കോൺഗ്രസ് നടത്തുന്നത് മാന്യതയില്ലാത്ത സമരമാണെന്നും അക്രമസമരം നടത്തി രക്തസാക്ഷികളെ സൃഷ്ടിക്കാനാണ് അവർ ശ്രമം നടത്തുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇന്നലെയാണ് പ്രതിഷേധിച്ച രണ്ട് കെ എസ് യു പ്രവർത്തകരെ മുഖ്യമന്ത്രിയുടെ സുരക്ഷാ സംഘം നാട്ടുകാർ നോക്കിനിൽക്കെ വഴിയരികിൽ വളഞ്ഞിട്ട് മർദ്ദിച്ചത്.
മുഖ്യമന്ത്രിയുടെ ഗൺമാൻ അനിലിന്റെ നേതൃത്വത്തിലായിരുന്നു മർദ്ദനം. നേരത്തെ തൊടുപുഴയിൽ മാദ്ധ്യമ പ്രവർത്തകനെ കഴുത്തിന് പിടിച്ച് തള്ളിയതും ഗൺമാൻ അനിൽ ആയിരുന്നു. പ്രതിഷേധക്കാരെ ലോക്കൽ പോലീസ് ഫലപ്രദമായി പിടിച്ചു മാറ്റിയിരുന്നു. അതിന് ശേഷമാണ് സംഘം പ്രവർത്തകരെ വളഞ്ഞിട്ട് തല്ലിയത്. അരൂർ എസ് ഐ സാബു തടയാൻ ശ്രമിച്ചെങ്കിലും നടന്നില്ല. അദ്ദേഹത്തിനും മുഖ്യമന്ത്രിയുടെ സുരക്ഷാ സംഘത്തിന്റെ ലാത്തിയടിയേറ്റു. നാട്ടുകാരടക്കം മർദ്ദനത്തിനെതിരെ പ്രതിഷേധിച്ചിരുന്നു.