പെഷവാർ: പാകിസ്ഥാനിൽ പളളിയിലുണ്ടായ ചാവേർ ആക്രമണത്തിനു ( Blast In Pakistan)പിന്നിൽ ഐ.എസ് എന്ന് റിപ്പോർട്ട്. ആക്രമണത്തിൽ മരണസംഖ്യ ഉയരുകയാണ്. 57 പേരാണ് ഇതുവരെ കൊല്ലപ്പെട്ടത്. 200ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. പരിക്കേറ്റവരിൽ നിരവധി പേരുടെ നില ഗുരുതരമാണെന്നാണ് വിവരം. സംഭവത്തിൽ അന്വേഷണം നടത്തി റിപ്പോർട്ട് നൽകാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ ആഭ്യന്തരമന്ത്രി ഷെയ്ഖ് റാഷിദിന് നിർദ്ദേശം നൽകിയിട്ടുണ്ട്.
വടക്കു കിഴക്കൻ പാകിസ്ഥാനിലെ പെഷവാറിലെ ഷിയ പള്ളിയിലാണ് ആക്രമണം ഉണ്ടായത്. സ്ഫോടനത്തിനുപിന്നാലെ ഉത്തരവാദിത്തം ഐ.എസ് ഏറ്റെടുത്തുകൊണ്ടുള്ള റിപ്പോർട്ട് പുറത്തുവന്നിട്ടുണ്ട്. വെള്ളിയാഴ്ച പ്രാർത്ഥനയ്‌ക്കായി വലിയ ജനക്കൂട്ടം പള്ളിക്കുള്ളിലുള്ള സമയത്തായിരുന്നു ചാവേറുകൾ എത്തിയത്. അഫ്ഗാനിസ്ഥാൻ അതിർത്തിയിലാണ് സ്‌ഫോടനം നടന്ന ഖ്വിസ ഖ്വാനി മേഖലയിലുള്ള ജാമിയ മുസ്ലീം പള്ളി സ്ഥിതി ചെയ്യുന്നത്.
മാർക്കറ്റ് പ്രദേശമായതിനാൽ പ്രദേശത്ത് എപ്പോഴും വലിയ ആൾക്കൂട്ടമാണുള്ളത്. മരണസംഖ്യ ഇനിയും ഉയർന്നേക്കുമെന്നാണ് വിവരം. രണ്ട് ചാവേറുകൾ പള്ളിക്കുള്ളിലേക്ക് കയറി ആക്രമണം നടത്തുകയായിരുന്നു. പള്ളിക്ക് പുറത്ത് കാവലുണ്ടായിരുന്ന പോലീസുകാരിൽ ഒരാളെ വെടിവച്ച് കൊന്ന ശേഷമാണ് അക്രമികൾ അകത്തേക്ക് കടന്നത്. തൊട്ടുപിന്നാലെ ഉഗ്രസ്‌ഫോടനമുണ്ടാവുകയായിരുന്നു.

