ഹൈദരാബാദ് : തെലങ്കാനയിലെ ഖമ്മം ജില്ലയില്‍ ഭാരത് രാഷ്ട്ര സമിതി (ബിആര്‍എസ്) ഇന്ന് സംഘടിപ്പിച്ച പൊതുറാലിക്കിടെയുണ്ടായ വെടിമരുന്ന് സ്‌ഫോടനത്തില്‍ രണ്ടുപേര്‍ മരിച്ചു. സംഭവത്തിൽ പത്തിലേറെ പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റുവെന്നാണ് വിവരം. വൈര നിയമസഭാമണ്ഡലത്തിലെ ചീമലപാഡു ഗ്രാമത്തിലാണ് സംഭവം നടന്നത് .
റാലിയിലെ കരിമരുന്നുപ്രയോഗത്തിനായി സൂക്ഷിച്ച വസ്തുക്കളാണ് സ്‌ഫോടനത്തിനിടയാക്കിയതെന്നാണ് പ്രാഥമിക നിഗമനം. മരിച്ചവർ ബിആര്‍എസ് പ്രവര്‍ത്തകരാണെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. പരിക്കേറ്റവരില്‍ ബിആര്‍എസ് പ്രവര്‍ത്തകര്‍, പോലീസുദ്യോഗസ്ഥര്‍, മാദ്ധ്യമപ്രവര്‍ത്തകര്‍, പ്രദേശവാസികള്‍ എന്നിവര്‍ ഉള്‍പ്പെടുന്നു.ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.